എല്‍പിജി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും? ഖത്തറിലെ പ്ലാന്റ് സമുച്ചയത്തില്‍ ഇറാന്റെ വന്‍ ആക്രമണം

ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാന്‍ മുന്നോട്ടു പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.
എല്‍പിജി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും? ഖത്തറിലെ പ്ലാന്റ് സമുച്ചയത്തില്‍ ഇറാന്റെ വന്‍ ആക്രമണം
Published on

പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നതിനിടെ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ, പ്രകൃതി വാതക സംവിധാനങ്ങളെ ലക്ഷ്യംവച്ച് ഇറാന്‍. ഗള്‍ഫിലെ യുഎസ് സൈനികതാവളങ്ങളെ മാത്രം ലക്ഷ്യം വച്ചിരുന്ന ഇറാന്‍ ഇപ്പോള്‍ എണ്ണ കേന്ദ്രങ്ങളെ നേരിട്ട് ആക്രമിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാന്‍ മുന്നോട്ടു പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ ഖത്തറില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്റ് സ്ഥിതിചെയ്യുന്ന സമുച്ചയത്തിന് വലിയ കേടുപാട് സംഭവിച്ചു. ആഗോളതലത്തില്‍ പ്രകൃതിവാതകത്തിന്റെ അഞ്ചിലൊന്ന് സംഭാവന ചെയ്യുന്ന റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തിയത്.

ഈ മാസം ആദ്യം ഇവിടെ നിന്നുള്ള ഉത്പാദനവും കയറ്റുമതിയും നിര്‍ത്തിവച്ചിരുന്നു. സമുച്ചയത്തിന്റെ ഒരുഭാഗം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെ തന്നെ യുഎഇയിലെ അബുദാബി ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിലും ഇറാന്റെ മിസൈല്‍ പതിച്ചു.

പരമാവധി യുദ്ധക്കെടുതി ഗള്‍ഫ് രാജ്യങ്ങളില്‍ വരുത്തുകയെന്ന നയത്തിലൂന്നിയാണ് ഇറാന്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇതുവഴി ആഗോള തലത്തില്‍ ഇന്ധനക്ഷാമം സൃഷ്ടിക്കുകയും വെടിനിര്‍ത്തലിലേക്ക് യുഎസിനെയും ഇസ്രയേലിനെയും നിര്‍ബന്ധിതരാക്കുകയുമാണ് ലക്ഷ്യം.

പ്രതിസന്ധി രൂക്ഷമാകും

ഇപ്പോള്‍ തന്നെ എല്‍പിജി പ്രതിസന്ധിയില്‍ വട്ടംചുറ്റുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത പ്രതിസന്ധിയാകും പുതിയ സംഭവവികാസങ്ങള്‍ സൃഷ്ടിക്കുക. റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണയെത്തുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര അനുകൂലമല്ല. പ്രകൃതിവാതകത്തിന്റെ ലഭ്യത പല സംസ്ഥാനങ്ങളിലും ചുരുങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കാനാണ് സാധ്യത.

എല്‍പിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിരുന്നു. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഉയര്‍ത്തി. 17 ദിവസമായിരുന്ന ബുക്കിങ് ഇടവേള നേരത്തെ 21 ദിവസമാക്കി ദീര്‍ഘിപ്പിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com