യു.എസ് കരാറില്‍ ഉത്തരം കിട്ടാതെ അഞ്ചു ചോദ്യങ്ങള്‍; ഏതൊക്കെയാണത്?

തീരുവ കുറവ് വലിയ മുന്നേറ്റമായി അവതരിപ്പിച്ചെങ്കിലും, പ്രഖ്യാപനത്തിന് അപ്പുറമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല
Narendra Modi And Donald Trump Shaking Hands
Facebook/PMO India
Published on

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതികള്‍ക്കുള്ള യുഎസ് തീരുവ 18 ശതമാനമാക്കി കുറച്ചതായി പ്രഖ്യാപിച്ചു. മാസങ്ങളായി നിലനിന്നിരുന്ന തീരുവ അനിശ്ചിതത്വത്തിന് ഇതിലൂടെ താല്‍ക്കാലിക ആശ്വാസം ലഭിച്ചെങ്കിലും, ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിന്റെ ദീര്‍ഘകാല ഭാവിയെക്കുറിച്ച് ഇപ്പോഴും നിരവധി ചോദ്യങ്ങള്‍ ബാക്കി.

തീരുവ കുറവ് വലിയ മുന്നേറ്റമായി അവതരിപ്പിച്ചെങ്കിലും, പ്രഖ്യാപനത്തിന് അപ്പുറമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലാത്തത് ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കുകയാണ്.

സമ്പൂര്‍ണ വ്യാപാര കരാറാണോ, പരിമിത തീരുവ ഇളവോ?

ഇരു നേതാക്കളും പ്രഖ്യാപനത്തെ 'കരാര്‍' എന്ന നിലയിലാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ഇത് പൂര്‍ണമായ ഒരു സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) ഭാഗമാണോ, അതോ ചില ഉല്‍പന്നങ്ങളിലേക്കുള്ള തീരുവ ക്രമീകരണം മാത്രമാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിപണി പ്രവേശനം, തൊഴില്‍ മാനദണ്ഡങ്ങള്‍, ചട്ടങ്ങളിലെ വ്യത്യാസങ്ങള്‍ എന്നിവയെച്ചൊല്ലി ഇന്ത്യ-യുഎസ് FTA ചര്‍ച്ചകള്‍ മുന്‍പും തടസപ്പെട്ടിട്ടുണ്ട്.

യുഎസിലേക്കുള്ള ഇന്ത്യന്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ എന്തൊക്കെ?

ഇന്ത്യന്‍ കമ്പനികള്‍ യുഎസിലെ നിര്‍മാണ, സാങ്കേതിക, ഊര്‍ജ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന സൂചന യു.എസ് പക്ഷം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിക്ഷേപത്തിന്റെ വലിപ്പം, മേഖലകള്‍, സമയപരിധി എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റഷ്യന്‍ എണ്ണ വാങ്ങലില്‍ എന്താണ് നിലപാട്?

റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് വാഷിംഗ്ടണിന് ഇപ്പോഴും ആശങ്കയുള്ള വിഷയമാണ്. പുതിയ പ്രഖ്യാപനത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ടോ, ഭാവിയില്‍ ഇറക്കുമതി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ധാരണയിലെത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഛബഹാര്‍ തുറമുഖ പദ്ധതിക്ക് എന്ത് സംഭവിക്കും?

ഇറാനിലെ ഛബഹാര്‍ തുറമുഖത്തില്‍ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തം അഫ്ഗാനിസ്ഥാനും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ ബന്ധത്തിന് നിര്‍ണായകമാണ്. ഇറാനെതിരായ യുഎസ് ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ചാബഹാര്‍ പദ്ധതിയെക്കുറിച്ച് മുന്‍പ് അമേരിക്ക ആശങ്ക ഉയര്‍ത്തിയിരുന്നു. പുതിയ ചര്‍ച്ചകളില്‍ ഈ വിഷയം ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് വ്യക്തമല്ല.

18 ശതമാനം തീരുവ സ്ഥിരമാണോ?

തീരുവ കുറവ് ദീര്‍ഘകാല ക്രമീകരണമാണോ, അതോ കാലാവധിക്ക് വിധേയമായ ഒരു ഇളവോ എന്നതും ഇപ്പോഴും അനിശ്ചിതമാണ്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളെ തുടര്‍ന്ന് തീരുവ ഇളവുകള്‍ പിന്‍വലിച്ചിട്ടുള്ള അനുഭവങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് ജാഗ്രതയുണ്ടാക്കുന്നുണ്ട്.

ഇപ്പോള്‍ പ്രഖ്യാപിച്ച തീരുവ കുറവ് ഇന്ത്യയിലെ കയറ്റുമതി മേഖലകള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍ വ്യാപാര, നിക്ഷേപ, തന്ത്രപര വിഷയങ്ങളിലെ വ്യക്തത ലഭിക്കുന്നതുവരെ ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധം പൂര്‍ണമായ കരാറിനേക്കാള്‍ 'നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ച'യായിട്ടാണ് തുടരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com