
ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിനെ വലിയ തോതില്‍ എ.ഐ ക്യാമറകള്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ വാഹന ഉടമകള്‍ ആവര്‍ത്തിച്ചുളള നിയമലംഘനങ്ങള്‍ നടത്തുന്നത് എം.വി.ഡി ക്ക് തലവേദനയാകുകയാണ്. 20 മുതൽ 200 തവണ വരെയാണ് ചില വാഹനങ്ങള്‍ നിയമലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുളളത്. എറണാകുളം ജില്ലയില്‍ മാത്രം 2023 ജൂൺ മുതൽ 2025 ഏപ്രിൽ വരെ ഏകദേശം 1,800 വാഹനങ്ങൾ ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് ഇത്തരത്തില്‍ ആവര്‍ത്തിച്ച് നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നത്.
പെരുമ്പാവൂരില്‍ 146 തവണയാണ് ഒരേ വാഹനം നിയമലംഘനം നടത്തിയതായി എ.ഐ ക്യാമറ കണ്ടെത്തിയത്. മുൻവശത്തെ നമ്പർ പ്ലേറ്റ് ഭാഗികമായി തകർന്നതിനാലാണ് എല്ലാ തവണയും പിഴ ചുമത്തിയിരിക്കുന്നത്. കേടായ പ്ലേറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മറക്കുന്ന തരത്തിലായിരുന്നു. ബൈക്കിന്റെ വില ഒരു ലക്ഷം രൂപയിൽ താഴെയാണെങ്കിലും ആകെ പിഴ തുക 1.65 ലക്ഷം രൂപയില്‍ എത്തി.
ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിന്നിലെ പ്രധാന കാരണം അവബോധമില്ലായ്മയായിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഗ്രാമപ്രദേശങ്ങളിലാണ് പ്രത്യേകിച്ച് ഇത്തരത്തിലുളള നിയമലംഘനങ്ങള്‍ കാണപ്പെടുന്നത്. വാഹനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുതന്നെ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആദ്യ തവണ 2,000 രൂപയും ആവർത്തിച്ചാൽ 5,000 രൂപയും പിഴ ഈടാക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപയാണ് പിഴ. രജിസ്ട്രേഷൻ ഇല്ലാത്ത ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ തവണ 3,000 രൂപയും തുടർന്നുള്ള ഓരോ കുറ്റകൃത്യത്തിനും 2,000 രൂപയുമാണ് പിഴ. പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചാല്‍ 25,000 രൂപയാണ് പിഴയായി നല്‍കേണ്ടത്.
Frequent traffic violations tracked by AI cameras are causing challenges for Kerala's MVD, with fines exceeding vehicle costs.
Read DhanamOnline in English
Subscribe to Dhanam Magazine