ഇന്ധനക്ഷാമം രൂക്ഷം; ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ഇന്ത്യയുടെ അയല്‍രാജ്യം, മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഇന്ധനപ്രതിസന്ധി നേരിടാന്‍ പല ഏഷ്യന്‍ രാജ്യങ്ങളും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
a car in a petrol station
petrol stationimage credit : canva
Published on

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുമ്പോള്‍, കടുത്ത പ്രതിസന്ധിയിലായി ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക. ഇന്ധനക്ഷാമം നേരിടാനും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനുമായി രാജ്യത്ത് വരാനിരിക്കുന്ന എല്ലാ ബുധനാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

മറ്റ് നിയന്ത്രണങ്ങളും

സ്‌കൂളുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും ബുധനാഴ്ച അവധി ബാധകമായിരിക്കും; എന്നാല്‍ ആരോഗ്യ സംരക്ഷണം, ഇമിഗ്രേഷന്‍ തുടങ്ങിയ അത്യാവശ്യ സേവനങ്ങള്‍ പതിവുപോലെ തുടരും. സര്‍ക്കാര്‍ ഓഫീസുകള്‍ തുടര്‍ച്ചയായി മൂന്ന് ദിവസം അടച്ചിടുന്നത് ഒഴിവാക്കാനാണ് അധികൃതര്‍ ബുധനാഴ്ച അധിക അവധിയായി തിരഞ്ഞെടുത്തത്.

കൂടാതെ, നാഷണല്‍ ഫ്യൂവല്‍ പാസ് (National Fuel Pass) സംവിധാനത്തിലൂടെ രാജ്യം വീണ്ടും ഇന്ധന റേഷന്‍ ഏര്‍പ്പെടുത്തി. ഇത് പ്രകാരം സ്വകാര്യ കാറുകള്‍ക്ക് 15 ലിറ്ററും മോട്ടോര്‍ സൈക്കിളുകള്‍ക്ക് 5 ലിറ്ററുമായി ഇന്ധന വില്‍പന പരിമിതപ്പെടുത്തിയിട്ടുണ്ട്. 2022-ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ആദ്യമായി ഉപയോഗിച്ച ഈ സംവിധാനം, നിശ്ചയിച്ചിട്ടുള്ള അളവ് വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ കാരണമായി. ഇന്ധന ഇറക്കുമതിക്കായി വിദേശനാണ്യം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഈ വിലക്കയറ്റം താങ്ങാനാവുന്നതിലും അപ്പുറമാണ്. ഗതാഗതവും വ്യവസായങ്ങളും തടസപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസങ്ങളാണ് ഈ നീക്കത്തിന് പിന്നില്‍. ഇന്ധന ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളെ ഇത് കാര്യമായി ബാധിക്കും. കഴിഞ്ഞ വര്‍ഷം ഈ കടലിടുക്കിലൂടെ കടന്നുപോയ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 90 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഇത് വിതരണത്തിലുണ്ടാകുന്ന തടസങ്ങള്‍ക്കും വിലക്കയറ്റത്തിനും ഈ മേഖലയെ കൂടുതല്‍ ഇരയാക്കുന്നു.

മുന്‍കരുതലില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളും

ഇന്ധനപ്രതിസന്ധി നേരിടാന്‍ പല ഏഷ്യന്‍ രാജ്യങ്ങളും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കനം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ തായ്ലന്‍ഡില്‍ അധികൃതര്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. മ്യാന്‍മറില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ലൈസന്‍സ് പ്ലേറ്റ് നമ്പറുകളുടെ അടിസ്ഥാനത്തില്‍ 'ഒറ്റ-ഇരട്ട' (odd-even) നിയന്ത്രണം ഏര്‍പ്പെടുത്തി. ബംഗ്ലാദേശില്‍ സര്‍വകലാശാലകള്‍ക്ക് റമദാന്‍ അവധി നേരത്തെയാക്കുകയും ഊര്‍ജ്ജം ലാഭിക്കുന്നതിനായി ഷെഡ്യൂള്‍ ചെയ്ത ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തു.

ഫിലിപ്പീന്‍സില്‍ ചില സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കി. പൊതുമേഖലയിലെ അനാവശ്യ യാത്രകള്‍ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ നിരോധിച്ചു. കൂടാതെ, ഇന്ധനവില വര്‍ദ്ധനവ് നേരിടാന്‍ ഡ്രൈവര്‍മാര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് 3,000 മുതല്‍ 5,000 പെസോ വരെ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

വിയറ്റ്‌നാമിലാകട്ടെ, യാത്രകള്‍ പരമാവധി കുറയ്ക്കാനാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. 'സൈക്കിള്‍ ഉപയോഗിക്കുക, കാര്‍പൂളിംഗ് നടത്തുക, പൊതുഗതാഗതം ഉപയോഗിക്കുക, അനാവശ്യമായ സ്വകാര്യ വാഹന ഉപയോഗം നിയന്ത്രിക്കുക' എന്ന് സര്‍ക്കാര്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചു.

പശ്ചിമേഷ്യയിലെ അസ്ഥിരത തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ ഏഷ്യന്‍ മേഖലയില്‍ പണപ്പെരുപ്പം വര്‍ദ്ധിക്കാനും ചരക്കുനീക്കം തടസ്സപ്പെടാനും സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Related Stories

No stories found.
logo
DhanamOnline
dhanamonline.com