

ഗോള്‍ഡിനെ പോലെ വിശ്വസിക്കാവുന്ന ഭാവിയുടെ നിക്ഷേപ സാധ്യതകളാണ് ബിറ്റ്‌കോയിന്‍ തുറന്നിടുന്നതെന്ന് ബിറ്റ്‌സേവ് സിഇഒയും സ്ഥാപകനുമായ സാഖിൽ സുരേഷ്. ധനം ബിഎഫ്എസ്‌ഐ സമ്മിറ്റിലാണ് ബിറ്റ്‌കോയിന്റെ ഭാവിയെക്കുറിച്ച് ലളിതമായി വിശദീകരിച്ച് ഷഖില്‍ പുതിയ കാലത്തിന്റെ നിക്ഷേപത്തെ അവതരിപ്പിച്ചത്. ഭാവിയില്‍ ഡോളറിന് വെല്ലുവിളിയാകാനുള്ള സാധ്യതകളാണ് ബിറ്റ്‌കോയിന്‍ തുറന്നിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതുതലമുറ കൂടുതലായി ബിറ്റ്‌കോയിനിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. സ്വര്‍ണത്തിന്റെ പല ന്യൂനതകളും ഇല്ലെന്നത് ബിറ്റ്‌കോയിന്റെ പ്രത്യേകതയാണ്. മറ്റ് പല നിക്ഷേപകരീതികളെ അപേക്ഷിച്ച് ശൈശവദശയിലാണ് ക്രിപ്‌റ്റോകറന്‍സി. മൊത്തം നിക്ഷേപത്തിന്റെ വെറും 0.2 ശതമാനം മാത്രമാണ് ബിറ്റ്‌കോയിനിലുള്ളത്. അതുകൊണ്ട് തന്നെ സാധ്യതകള്‍ അനന്തമാണ്.
ചെറിയ നിക്ഷേപകര്‍ക്ക് ബിറ്റ്‌കോയിന്‍ മൈനിംഗിനേക്കാള്‍ നല്ലത് നിക്ഷേപമാണ്. ഭാവിയില്‍ സര്‍ക്കാരുകളില്‍ നിന്ന് കൂടുതല്‍ അനുകൂലമായ സമീപനം ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയും സാഖിൽ സുരേഷ് പങ്കുവച്ചു.
രാവിലെ നടന്ന ചടങ്ങില്‍ ബിഎസ്ഇ എംഡിയും സിഇഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി എട്ടാമത് ബിഎഫ്എസ്‌ഐ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. രാത്രി 9.30 വരെ നീളുന്ന സമ്മിറ്റിലും അവാര്‍ഡ് നിശയിലുമായി ദേശീയ, രാജ്യാന്തരതലത്തിലെ ഇരുപതിലേറെ പ്രമുഖരാണ് പ്രഭാഷകരായി എത്തുന്നത്. രാജ്യത്തെമ്പാടും നിന്നായി 500 ഓളം പേര്‍ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്.
ബാങ്കിംഗ് രംഗത്തിന്റെ ഭാവി, അസ്ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തിലെ നിക്ഷേപം, വായ്പാ മേഖലയെ എങ്ങനെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പുനര്‍നിര്‍വചിക്കുന്നു, ബിഎഫ്എസ്‌ഐ മേഖലയില്‍ ടെക്‌നോളജി വരുത്താനിടയുള്ള മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകളും സമ്മിറ്റിനോട് അനുബന്ധിച്ച് നടക്കും.
സമ്മിറ്റിനോട് അനുബന്ധിച്ച് നടക്കുന്ന അവാര്‍ഡ് നിശയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു മുഖ്യാതിഥിയായി സംബന്ധിക്കും. ബാങ്കിംഗ്, എന്‍ബിഎഫ്‌സി, ഇന്‍ഷുറന്‍സ് രംഗത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ച പ്രസ്ഥാനങ്ങള്‍ക്കുള്ള ധനം ബിഎഫ്എസ്‌ഐ അവാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine