കരയിപ്പിച്ച ഫെബ്രുവരിയില്‍ സ്വര്‍ണത്തില്‍ യുടേണ്‍; ട്രംപ് ഇംപാക്ടിന് ഇടവേള?

വിവാഹ പാര്‍ട്ടികളെ സംബന്ധിച്ച് ആഭരണം വാങ്ങുമ്പോള്‍ വലിയ ബാധ്യത ഇതുമൂലം സംഭവിച്ചു
gold ornaments and currency
Canva/AdobeStocks
Published on

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ശിവരാത്രി ദിനത്തില്‍ ഗ്രാമിന് 25 രൂപ താഴ്ന്ന സ്വര്‍ണവില ഇന്ന് (ഫെബ്രുവരി 27) 40 രൂപയാണ് കുറഞ്ഞത്. രണ്ടുദിവസം കൊണ്ട് ഗ്രാമില്‍ 65 രൂപയുടെ ഇടിവുണ്ടായി. ഗ്രാമിന് ഇന്നത്തെ വില 8,010 രൂപയാണ്. പവന്‍ വില 64,080 രൂപയാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് ഗ്രാമിന് 6,590 രൂപയായി. വെള്ളിവില 105 രൂപയില്‍ തന്നെ തുടരുന്നു. ഫെബ്രുവരി 25ന് പവന് 64,600 രൂപയായതാണ് കേരളത്തിലെ റെക്കോഡ് സ്വര്‍ണവില.

എന്തുകൊണ്ട് താഴുന്നു

നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് തിരിഞ്ഞതാണ് വില കുറയാന്‍ കാരണമായത്. ഇത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും സ്വര്‍ണത്തിന്റെ കുതിപ്പ് ഇനിയുമുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ നിഗമനം. ഓരോ ഘട്ടം കഴിയുമ്പോഴും സ്വര്‍ണത്തില്‍ ഇത്തരം ലാഭമെടുക്കല്‍ സ്വഭാവിക പ്രക്രിയയാണ്. ഈ സമയങ്ങളില്‍ വില കുറയും. ദീര്‍ഘകാലടിസ്ഥാനത്തില്‍ 2025 സ്വര്‍ണത്തിന് ചെലവേറിയ വര്‍ഷമാണെന്നുമാണ് പൊതു വിലയിരുത്തല്‍.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും സ്വര്‍ണത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് മാറി സ്വര്‍ണത്തിലേക്ക് നോട്ടമെറിയാന്‍ പലരും താല്പര്യം കാണിക്കുന്നത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു.

യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയും യു.എസും കൈകോര്‍ക്കുന്നതും യൂറോപ്പ് മറ്റൊരു ചേരിയായി തിരിയാനുള്ള സാധ്യതയും വ്യാപാരരംഗത്ത് വലിയ സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക് പോകും. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നത് സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്.

ഫെബ്രുവരി കരയിപ്പിച്ചു

ഈ മാസം തുടക്കത്തില്‍ സ്വര്‍ണവില പവന് 61,960 രൂപയായിരുന്നു. 26 ദിവസം കൊണ്ട് വിലയിലുണ്ടായ മാറ്റം 2,500 രൂപയ്ക്ക് മുകളിലാണ്. വിവാഹ പാര്‍ട്ടികളെ സംബന്ധിച്ച് ആഭരണം വാങ്ങുമ്പോള്‍ വലിയ ബാധ്യത ഇതുമൂലം സംഭവിച്ചു. മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ഉണ്ടെങ്കിലും കേരളത്തില്‍ മൂന്നിലൊന്ന് പോലും ഇത്തരമൊരു സൗകര്യം പ്രയോജനപ്പടുത്തുന്നില്ലെന്ന് ജുവലറി മേഖലകളിലുള്ളവര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com