പാര്‍ലമെന്റില്‍ എം.പിമാരുടെ പ്രതിഷേധം; ഇന്‍ഷുറന്‍സ് ജി.എസ്.ടി കുറക്കുമോ?

കുറക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ കേന്ദ്രമന്ത്രിയും
പാര്‍ലമെന്റില്‍ എം.പിമാരുടെ പ്രതിഷേധം; ഇന്‍ഷുറന്‍സ് ജി.എസ്.ടി കുറക്കുമോ?
Published on

ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി പിന്‍വലിച്ച് സാധാരണക്കാരുടെ നികുതിഭാരം കുറക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം. ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നവര്‍ മാത്രമല്ല, വ്യവസായ സംഘടനകളും ജി.എസ്.ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ നിലപാട് തിരുത്തുമോ?

സേവനമെന്ന നിലയില്‍ കണക്കാക്കുന്നതു കൊണ്ടാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജി.എസ്.ടി ചുമത്തിയത്. ഓരോ ഇന്‍ഷുറന്‍സ് പോളിസിക്കും ജി.എസ്.ടി നിരക്ക് വ്യത്യസ്തമാണ്.

ടേം ഇന്‍ഷുറന്‍സ് പ്ലാന്‍: ആകെ പ്രീമിയം തുകയുടെ 18 ശതമാനമാണ് ജി.എസ്.ടി.

യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ അഥവാ യുലിപ്: ഫണ്ട് മാനേജ്‌മെന്റ് ഫീസ് അടക്കം വിവിധ ചാര്‍ജുകള്‍ക്ക് 18 ശതമാനം ജി.എസ്.ടി

എന്‍ഡോവ്‌മെന്റ് പ്ലാന്‍: ആദ്യ വര്‍ഷം നാലര ശതമാനം ജി.എസ്.ടി. രണ്ടാം വര്‍ഷം മുതല്‍ 2.25 ശതമാനം ജി.എസ്.ടി.

സിംഗിള്‍ പ്രീമിയം ആന്വിറ്റി പോളിസി: മൊത്തം അടച്ച തുകയുടെ 1.8 ശതമാനം ജി.എസ്.ടി.

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ജി.എസ്.ടി ബാധകമാക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് മന്ത്രി നിതിന്‍ ഗഡ്കരിയും ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ജീവനക്കാരും ഏജന്റുമാരും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ജി.എസ്.ടി താഴ്ത്തി നിശ്ചയിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് പോളിസി എടുക്കുന്നതിന് പ്രോത്‌സാഹനമാകുമെന്നും അവര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com