

ആഗസ്റ്റ് 1 മുതൽ യു.പി.ഐ ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് പേയ്‌മെന്റ് അഗ്രഗേറ്ററുകളിൽ നിന്ന് ഐസിഐസിഐ ബാങ്ക് നിരക്കുകൾ ഈടാക്കാൻ ഒരുങ്ങുന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (NPCI) നൽകേണ്ട ചെലവ് ബാങ്ക് വഹിക്കുന്നതിനാലാണ് ഫീസ് ഈടാക്കുന്നത്. ഐസിഐസിഐ ബാങ്കുമായി നേരിട്ടോ അല്ലാതെയോ ബാങ്കിംഗ് ബന്ധം പുലർത്താത്ത പേയ്‌മെന്റ് അഗ്രഗേറ്റർമാർക്കും വ്യാപാരികള്‍ക്കും നീക്കം ഗുണകരമല്ല.
ഐസിഐസിഐ ബാങ്കിൽ എസ്ക്രോ അക്കൗണ്ട് നിലനിർത്തുന്ന അഗ്രഗേറ്റർമാർക്ക് ഓരോ ഇടപാടിനും 2 ബേസിസ് പോയിന്റുകൾ ബാങ്ക് ഫീസ് ചുമത്തുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പരമാവധി 6 രൂപയായി പരിമിതപ്പെടുത്തും. ഐസിഐസിഐ ബാങ്ക് എസ്ക്രോ അക്കൗണ്ട് ഇല്ലാത്തവർക്ക് നിരക്ക് 4 ബേസിസ് പോയിന്റായിരിക്കും. ഓരോ ഇടപാടിനും പരമാവധി 10 രൂപയായിരിക്കും ഈടാക്കുക.
ഐസിഐസിഐ ബാങ്ക് അക്കൗണ്ടുള്ള വ്യാപാരികൾ യാതൊരു ചെലവും വഹിക്കേണ്ടി വരില്ല. ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്ന പേയ്‌മെന്റ് അഗ്രഗേറ്ററുകൾക്കെതിരെയാണ് പ്രത്യേകമായി നിരക്കുകൾ ചുമത്തിയിരിക്കുന്നത്. ജിപേ, പേടിഎം, ഫോണ്‍പേ തുടങ്ങിയവ പേയ്‌മെന്റ് അഗ്രഗേറ്ററുകള്‍ക്കുളള ഉദാഹരണങ്ങളാണ്. പേയ്‌മെന്റ് അഗ്രഗേറ്ററുകളില്‍ നിന്ന് ഈടാക്കുന്ന നിരക്കിന്റെ ഭാരം ഉപയോക്താക്കളുടെ മേല്‍ കമ്പനികള്‍ ചുമത്തുമോ എന്ന കാര്യം വരും ദിവസങ്ങളില്‍ അറിയാനാകും.
യുപിഐ ഇടപാടുകളുടെയും എണ്ണത്തിന്റെയും വർദ്ധന ബാക്കെൻഡ് ഇൻഫ്രാസ്ട്രക്ചറിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഇവയുടെ ചെലവിന്റെ ഭൂരിഭാഗവും ബാങ്കുകൾ, പേയ്‌മെന്റ് സേവന ദാതാക്കൾ, എൻപിസിഐ എന്നിവയാണ് വഹിക്കുന്നത്. സർക്കാർ നിർദ്ദേശിച്ച സീറോ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് നയം കാരണം യുപിഐ ഇടപാടുകളിൽ നിന്ന് വരുമാന സ്രോതസ് ഇല്ലാത്ത സാഹചര്യമാണ് നിലവിലുളളത്.
ICICI Bank to introduce UPI processing fees for aggregators, raising concerns over potential user charges.
Read DhanamOnline in English
Subscribe to Dhanam Magazine