ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ പുതിയ അധ്യായം; ആദ്യമായി ഒരു ട്രെയിനിന് വാണിജ്യ ബ്രാന്റിന്റെ പേര്

2019ല്‍ ആരംഭിച്ച ലക്‌നൗ-ന്യൂഡല്‍ഹി തേജസ് എക്‌സ്പ്രസ് പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത പ്രീമിയം ട്രെയിന്‍ സര്‍വീസാണ്
ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ പുതിയ അധ്യായം; ആദ്യമായി ഒരു ട്രെയിനിന് വാണിജ്യ ബ്രാന്റിന്റെ പേര്
Published on

ഒരു സ്വകാര്യ ബ്രാന്‍ഡിന്റെ പേരിലോടുന്ന ആദ്യ ഇന്ത്യ ട്രെയിനെന്ന നേട്ടം ലക്‌നൗ-ന്യൂഡല്‍ഹി റൂട്ടിലോടുന്ന തേജസ് എക്‌സ്പ്രസിന് സ്വന്തം. ബ്രാന്‍ഡിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയ ശീതളപാനീയ ബ്രാന്‍ഡായ സ്‌പ്രൈറ്റ് (sprite) എന്ന പേരും കൂടി ചേര്‍ത്താകും ഈ ട്രെയിനിന്റെ സര്‍വീസ്. സ്‌പ്രൈറ്റ് തേജസ് എക്‌സ്പ്രസ് എന്ന പേരിലാകും അടുത്ത മൂന്നു മാസത്തേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുക.

ഐആര്‍സിടിസിയുടെ കീഴിലുള്ള ഈ ട്രെയിനിന്റെ നടത്തിപ്പ് ചുമതല ആര്‍ക്കും കൈമാറിയിട്ടില്ലെന്നും, റെയില്‍വേ ചരിത്രത്തിലെ തികച്ചും പുതിയൊരു പരസ്യ തന്ത്രം മാത്രമാണിതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സ്റ്റേഷനുകളിലും 'സ്‌പ്രൈറ്റ് തേജസ്' അനൗണ്‍സ്‌മെന്റ്

ഓഗസ്റ്റ് 19 മുതല്‍ നവംബര്‍ 11 വരെ ട്രെയിന്‍ നമ്പര്‍ 82501/82502 സര്‍വീസുകള്‍ സ്‌പ്രൈറ്റ് തേജസ് എക്‌സ്പ്രസ് എന്ന പേരില്‍ അനൗണ്‍സ് ചെയ്യാനാണ് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനിലും യാത്രാമധ്യേയുള്ള മറ്റ് സ്റ്റേഷനുകളിലും പുതിയ ബ്രാന്‍ഡ് പേര് ഉപയോഗിച്ചായിരിക്കും അറിയിപ്പ്. ട്രെയിനുകളിലും സ്റ്റേഷനുകളിലും മുമ്പും വിവിധ കമ്പനികളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ഒരു വാണിജ്യ ബ്രാന്‍ഡിന്റെ പേര് ട്രെയിനിന്റെ ഔദ്യോഗിക പേരിന്റെ ഭാഗമാകുന്നത് ഇതാദ്യമായാണ്.

പ്രീമിയം ട്രെയിന്‍ സര്‍വീസ്

2019ല്‍ ആരംഭിച്ച ലക്‌നൗ-ന്യൂഡല്‍ഹി തേജസ് എക്‌സ്പ്രസ് പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത പ്രീമിയം ട്രെയിന്‍ സര്‍വീസാണ്. ഭക്ഷണം ഉള്‍പ്പെടെയുള്ള വിവിധ ആധുനിക യാത്രാ സൗകര്യങ്ങളും ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.

കോര്‍പ്പറേറ്റ് പരിപാടികള്‍, വിവാഹങ്ങള്‍, മറ്റ് ഗ്രൂപ്പ് യാത്രകള്‍ എന്നിവയ്ക്കായി എസി ചെയര്‍കാര്‍ കോച്ചുകള്‍ പൂര്‍ണമായും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഐആര്‍സിടിസി നല്‍കുന്നുണ്ട്. ഒരു കോച്ചില്‍ 78 സീറ്റുകളാണുള്ളത്.

റെയില്‍വേയുടെ ടിക്കറ്റിതര വരുമാനം ഉയര്‍ത്തുന്നതിനുള്ള പുതിയ പരീക്ഷണമായാണ് വാണിജ്യ ബ്രാന്‍ഡിനെ ട്രെയിനിന്റെ പേരിനൊപ്പം ചേര്‍ക്കുന്ന ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com