
ഇന്ത്യ-പാക് സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ നോട്ടപ്പുളളി ആയി മാറിയിരിക്കുകയാണ് തുര്‍ക്കി. ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ അയച്ചത് തുര്‍ക്കി നിര്‍മ്മിതമായ ഡ്രോണുകള്‍ ആയിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷങ്ങളില്‍ പാക്കിസ്ഥാനെ പിന്തുണച്ച ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. ഇതിനെ തുടര്‍ന്ന് തുര്‍ക്കിക്കെതിരെ വലിയ ജനരോഷമാണ് രാജ്യത്ത് ഉണ്ടായത്. തുര്‍ക്കിയെ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ വ്യാപകമായിരുന്നു. ഇത് വ്യാപാരം, നിക്ഷേപം തുടങ്ങിയ മറ്റ് മേഖലകളിലേക്കും വ്യാപിക്കാനുളള സാധ്യതകള്‍ ശക്തമായിരിക്കുകയാണ്.
മാർബിൾ, ആപ്പിൾ, സ്വർണ്ണം, പച്ചക്കറികൾ, സിമൻറ്, നാരങ്ങ, മിനറൽ ഓയിൽ എന്നിവയാണ് തുർക്കിയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രധാന ഉൽപ്പന്നങ്ങള്‍. തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്കുളള ആപ്പിള്‍ ഇറക്കുമതി 2023–24 ൽ റെക്കോഡ് നിലവാരത്തില്‍ എത്തിയിരുന്നു. ഏകദേശം 1,60,000 ടൺ ആപ്പിളാണ് ഈ കാലയളവില്‍ ഇറക്കുമതി ചെയ്തത്. തുർക്കിയിൽ നിന്നുള്ള ആപ്പിൾ ഇറക്കുമതി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ആപ്പിൾ കർഷകർ കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെയും സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത് എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളാണ്. 2025 സാമ്പത്തിക വര്‍ഷം 284 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. പുതിയ സാഹചര്യത്തില്‍ ഇന്ത്യ-തുര്‍ക്കി വ്യാപാര ബന്ധത്തില്‍ കാര്യമായ വിളളലുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
2023 ഫെബ്രുവരിയിൽ തെക്കൻ തുർക്കിയിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ഇന്ത്യ സഹാനുഭൂതിയുടെ മികച്ച ഉദാഹരണം പ്രകടമാക്കിയിരുന്നു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ തുർക്കി സർക്കാരിനെ സഹായിക്കുന്നതിനായി ഇന്ത്യ "ഓപ്പറേഷൻ ദോസ്ത്" എന്ന പേരില്‍ ദൗത്യം നടപ്പാക്കിയിരുന്നു. ഭൂകമ്പബാധിത പ്രദേശങ്ങളിൽ ആദ്യം എത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. പാക്കിസ്ഥാനെ സൈനികമായി സഹായിക്കുന്ന തുര്‍ക്കി നടപടിയെ തുടര്‍ന്ന് വ്യാപാര, നിക്ഷേപ ബന്ധങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനുളള സാധ്യതകളാണ് ഉളളത്.
India likely to reassess trade ties with Turkey over its support to Pakistan, risking disruption in apple imports and other sectors.
Read DhanamOnline in English
Subscribe to Dhanam Magazine