

ദീർഘദൂര ട്രെയിനുകളിലെ ശുചിത്വം വർദ്ധിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായുള്ള ഈ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചത്. നിലവിലുള്ള 'ക്ലീൻ ട്രെയിൻ സ്റ്റേഷൻ' പദ്ധതിയനുസരിച്ച് നിശ്ചിത സ്റ്റേഷനുകളിൽ മാത്രമാണ് ശുചീകരണം നടക്കുന്നത്.
എന്നാൽ പുതിയ പരിഷ്കാരപ്രകാരം, പ്രൊഫഷണൽ ടീമുകൾ ട്രെയിനിനുള്ളിൽ തന്നെ യാത്രയിലുടനീളം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ജനറൽ കോച്ചുകൾ ഉൾപ്പെടെ എല്ലാ കോച്ചുകളും ഇതിന്റെ ഭാഗമാകും. ഓരോ മണിക്കൂർ ഇടവിട്ടോ ആവശ്യാനുസരണമോ ശുചീകരണം ഉറപ്പാക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
കോച്ചുകൾ, ടോയ്‌ലറ്റുകൾ, ബേസിനുകൾ എന്നിവയുടെ ശുചീകരണം, മാലിന്യ ശേഖരണം, ചെറുകിട അറ്റകുറ്റപ്പണികൾ, വെള്ളം നിറയ്ക്കൽ ഏകോപിപ്പിക്കുക, സുരക്ഷാ ഉപകരണങ്ങളുടെ പരിശോധന എന്നിവ ഈ ടീമുകളുടെ ചുമതലയായിരിക്കും. സേവനദാതാക്കളുടെ ഉത്തരവാദിത്തവും കൃത്യനിഷ്ഠയും ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള തത്സമയ നിരീക്ഷണ സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്.
ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക 'വാർ റൂമുകൾ' സജ്ജമാക്കും. കൂടാതെ, അസമിലെ കാമാഖ്യ സ്റ്റേഷനിൽ ഡ്രോൺ ഉപയോഗിച്ചുള്ള കോച്ച് ക്ലീനിംഗ് സംവിധാനവും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 80 ട്രെയിനുകളിലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. ഇതിൽ നിന്നുള്ള അനുഭവങ്ങളുടെയും യാത്രക്കാരുടെ ഫീഡ്‌ബാക്കിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ മുഴുവൻ ട്രെയിനുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
Indian Railways launches onboard professional cleaning system across 80 long-distance trains to enhance passenger experience and hygiene standards.
Read DhanamOnline in English
Subscribe to Dhanam Magazine