₹25-30 ലക്ഷത്തില്‍ നിന്ന് ഒറ്റ കുതിപ്പ്! ഒരൊറ്റ രാത്രി തലവര മാറ്റിയെഴുതി ഇന്ത്യന്‍ വനിതാ താരങ്ങള്‍; ബ്രാന്‍ഡ് വാല്യുവില്‍ വന്‍വര്‍ധന

ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഒറ്റയടിക്ക് പ്രതിഫലം 2 കോടിയാക്കി മന്ദാന വര്‍ധിപ്പിച്ചു
₹25-30 ലക്ഷത്തില്‍ നിന്ന് ഒറ്റ കുതിപ്പ്! ഒരൊറ്റ രാത്രി തലവര മാറ്റിയെഴുതി ഇന്ത്യന്‍ വനിതാ താരങ്ങള്‍; ബ്രാന്‍ഡ് വാല്യുവില്‍ വന്‍വര്‍ധന
Published on

സ്വന്തം നാട്ടില്‍ ഐസിസി വനിതാ ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ബ്രാന്‍ഡ് വാല്യുവില്‍ വന്‍കുതിപ്പ്. വന്‍കിട ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വനിതാ താരങ്ങളെ വച്ച് പരസ്യങ്ങള്‍ ചെയ്യാന്‍ ക്യൂ നില്‍ക്കുകയാണെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് ചെറിയ തുകയ്ക്ക് ലഭ്യമായിരുന്ന ഈ താരങ്ങളുടെ ഡിമാന്‍ഡ് ലോകകപ്പ് കിരീടനേട്ടത്തോടെ കുത്തനെ ഉയര്‍ന്നു.

ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഒറ്റയടിക്ക് പ്രതിഫലം 2 കോടിയാക്കി മന്ദാന വര്‍ധിപ്പിച്ചു. ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകപിന്തുണയുള്ള താരവും സ്മൃതിയാണ്. ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വാങ്ങുന്നത് 1.2 കോടി രൂപയാണ്. 25-30 ലക്ഷം രൂപയില്‍ നിന്നാണ് കൗറിന്റെ പ്രതിഫലം കുത്തനെ വര്‍ധിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലില്‍ ടീമിനെ ഒറ്റയ്ക്ക് മുന്നോട്ടു നയിച്ച ജെമീമ റോഡ്രിഗസിന്റെ പ്രതിഫലം 25-50 ലക്ഷം രൂപയാണ്. യുവതാരം ഷഫാലി വര്‍മയുടേത് 25-30 ലക്ഷം രൂപയായും ഉയര്‍ന്നു. മുന്‍കാലങ്ങളില്‍ പുരുഷ താരങ്ങള്‍ക്കായിരുന്നു പരസ്യ വിപണിയില്‍ ഏകാധിപത്യം. എന്നാല്‍ മാറിയ കാലത്ത് വനിതാ സ്‌പോര്‍ട്‌സ് താരങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായി വരുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

പുരുഷ താരങ്ങള്‍ ബഹുദൂരം മുന്നില്‍

വനിതാ താരങ്ങളുടെ ബ്രാന്‍ഡ് വാല്യു വര്‍ധിച്ചെങ്കിലും പുരുഷ താരങ്ങളെ അപേക്ഷിച്ച് ഇപ്പോഴും വളരെ പിന്നിലാണ്. വിരാട് കോഹ്‌ലി ഒരു കമ്പനിയുടെ മുഖമാകുന്നതിന് വാങ്ങുന്നത് 10-11 കോടി രൂപയാണ്. വിരമിച്ചെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മൂല്യം ഇപ്പോഴും വളരെ ഉയരത്തിലാണ്. 7-8 കോടി രൂപയാണ് സച്ചിന്‍ ചാര്‍ജ് ചെയ്യുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സ്ഥിരസാന്നിധ്യമായ എംഎസ് ധോണി വാങ്ങുന്നത് 4-6 കോടി രൂപ വരയൊണ്. രോഹിത് ശര്‍മ 3-5 കോടി രൂപ വരെ കൈപ്പറ്റുന്നു.

മുമ്പ് ക്രിക്കറ്റിന് മാത്രം ആധിപത്യമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ബാഡ്മിന്റണ്‍ അടക്കമുള്ള മറ്റ് സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. സാനിയ മിര്‍സ ടെന്നീസില്‍ കരസ്ഥമാക്കിയ നേട്ടങ്ങളാണ് വനിതാ താരങ്ങളുടെ കുതിപ്പിന് വഴിയൊരുക്കിയത്. സൈന നെഹ്‌വാള്‍, പി.വി സിന്ധു, ജ്വാല ഗുട്ട, മിതാലി രാജ് എന്നിവരുടെ ഉദയവും സ്‌പോര്‍ട്‌സ് ബിസിനസില്‍ വനിതകളുടെ വരവിന് വഴിയൊരുക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com