കൊച്ചി-ഡല്‍ഹി വിമാനത്തില്‍ ബോംബ് ഭീഷണി, നാഗ്പൂരില്‍ അടിയന്തര ലാന്‍ഡിംഗ്, വിശദ പരിശോധന

രാവിലെ 9.20ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട ഇന്‍ഡിഗോ 6ഇ 2706 വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്
Indigo Airlines flight
Photo credit: www.facebook.com/goindigo.in
Published on

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് നടപടി. 157 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. ഇവരെല്ലാം സുരക്ഷിതരാണ്.

രാവിലെ 9.20ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട ഇന്‍ഡിഗോ 6ഇ 2706 വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനം അടുത്തുള്ള വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. ലാന്‍ഡിംഗിന് പിന്നാലെ എത്തിയ ബോംബ് സ്‌ക്വാഡ് വിമാനത്തില്‍ പരിശോധന നടത്തി. വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വിമാനത്തില്‍ നിന്നും ലാപ്‌ടോപ്പ് അടങ്ങിയ അജ്ഞാത ബാഗ് കണ്ടെത്തിയെന്നാണ് യാത്രക്കാരില്‍ ചിലര്‍ പറയുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിമാനം യാത്ര പുറപ്പെടും. ഉച്ചക്ക് 12.27ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനം യാത്രക്കിടെ സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയെന്നാണ് യാത്രക്കാര്‍ക്ക് നല്‍കിയ വിശദീകരണം. യാത്രക്കിടെ 'ഫ്‌ളൈറ്റ് ഈസ് കോംപ്രമൈസ്ഡ്' (വിമാനത്തിന്റെ സുരക്ഷ, പ്രവര്‍ത്തനം എന്നിവയ്ക്കുണ്ടാകുന്ന തടസം സൂചിപ്പിക്കുന്നത്) എന്ന സന്ദേശം നല്‍കിയെന്നും വിമാനം നാഗ്പൂരില്‍ ഇറക്കിയെന്നുമാണ് യാത്രക്കാര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com