പാക്കിസ്ഥാന് പിന്തുണ: ടർക്കിഷ് എയർലൈൻസുമായുള്ള ബന്ധം ഇന്‍ഡിഗോ വിച്ഛേദിക്കും, സമയപരിധി കടുപ്പിച്ച് ഡി.ജി.സി.ഐ

തുര്‍ക്കിയിലേക്ക് ഇന്ത്യയില്‍ നിന്നുളള ടൂറിസം യാത്രകള്‍ വലിയ തോതില്‍ റദ്ദാക്കപ്പെട്ടിരുന്നു
Indigo Airlines flight
Photo credit: www.facebook.com/goindigo.in
Published on

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍, പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചത് തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളും മിസൈലുകളുമായിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുര്‍ക്കി അപലപിക്കുകയും പാക്കിസ്ഥാന് പരസ്യ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്ത് കടുത്ത പൊതുജന രോഷമാണ് തുര്‍ക്കിക്കെതിരെ ഉണ്ടായത്. തുര്‍ക്കിയിലേക്ക് ഇന്ത്യയില്‍ നിന്നുളള ടൂറിസം യാത്രകള്‍ വലിയ തോതില്‍ റദ്ദാക്കപ്പെട്ടിരുന്നു. കൂടാതെ കടുത്ത സാമ്പത്തിക, വ്യാപാര സമ്മര്‍ദങ്ങളും ഇന്ത്യ തുര്‍ക്കിക്കെതിരെ സ്വീകരിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് (IndiGo) ടർക്കിഷ് എയർലൈൻസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ സമയപരിധി കടുപ്പിച്ചിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ഇൻഡിഗോ ടർക്കിഷ് എയർലൈൻസിൽ നിന്ന് ഡാംപ് ലീസിൽ രണ്ട് ബോയിംഗ് 777-300ER വിമാനങ്ങളാണ് പ്രവർത്തിപ്പിക്കുന്നത്. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ഇസ്താംബൂളിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് ഈ വിമാനങ്ങൾ നടത്തുന്നത്.

ഒരു എയർലൈൻ മറ്റൊരു എയർലൈനിൽ നിന്ന് കോക്ക്പിറ്റ് ക്രൂവിനൊപ്പം വിമാനം വാടകയ്‌ക്കെടുക്കുന്നതിനെയാണ് ഡാംപ് ലീസ് (damp lease) എന്നു പറയുന്നത്. പക്ഷേ ക്യാബിൻ ക്രൂവ് ഇന്‍ഡിയോയുടെ ആയിരിക്കും. ടർക്കിഷ് എയർലൈൻസുമായുള്ള ഇൻഡിഗോയുടെ പാട്ടക്കരാർ മെയ് 31 ന് അവസാനിക്കേണ്ടതായിരുന്നു. ആറ് മാസത്തെ കാലാവധി നീട്ടാൻ ഇൻഡിഗോ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ഡി.ജി.സി.ഐ ഇത് നിരസിച്ചു. മൂന്ന് മാസം കൂടി മാത്രമേ കാലാവധി നീട്ടി നല്‍കാന്‍ സാധിക്കുകയുളളൂവെന്നും, ഇത് അവസാനത്തേതും അന്തിമവുമായിരിക്കുമെന്നും ഡി.ജി.സി.ഐ വ്യക്തമാക്കുകയായിരുന്നു.

യാത്രാ സേവനങ്ങളിൽ തടസ്സം ഉണ്ടാകാതിരിക്കാനാണ് ഇന്‍ഡിഗോയ്ക്ക് അവസാനമായി മൂന്ന് മാസത്തെ കാലാവധി നീട്ടി നൽകിയത്. തുടര്‍ന്ന് ഓഗസ്റ്റ് 31 നകം ടർക്കിഷ് എയർലൈൻസുമായുള്ള (Turkish Airlines) പാട്ടക്കരാർ അവസാനിപ്പിക്കുമെന്നും കൂടുതൽ കാലാവധി നീട്ടാൻ ശ്രമിക്കില്ലെന്നും ഇൻഡിഗോ ഉറപ്പ് നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്ത് തുർക്കി കമ്പനിയായ ചെലബി എയർപോർട്ട് സർവീസസിന്റെ (Celebi Airport Services) സുരക്ഷാ അനുമതി വ്യോമയാന സുരക്ഷാ നിരീക്ഷണ ഏജൻസിയായ ബിസിഎഎസ് (BCAS) റദ്ദാക്കിയിരുന്നു.

IndiGo to end ties with Turkish Airlines over Pakistan support; DGCA sets August 31 deadline.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com