

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ബാക്കിയുള്ളത് അഞ്ചു ദിവസം. കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷ പലരും ബാക്കി വെക്കുന്നുണ്ട്. ആദായ നികുതി പോർട്ടലിൽ ഇടക്ക് ഉണ്ടായ കുഴപ്പങ്ങളാണ് ഇത്തരമൊരു കണക്കു കൂട്ടലിന് കാരണം. പക്ഷേ, ജൂലൈ 31 എന്ന അന്തിമ തീയതി നീട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. പോർട്ടലിൽ വന്ന തകരാറ് പരിഹരിച്ചു കഴിഞ്ഞു. റിട്ടേണുകൾ സാധാരണ പോലെ സമർപ്പിക്കപ്പെടുന്നുമുണ്ട്.
നികുതി റിട്ടേൺ സമർപ്പിക്കേണ്ടവരുടെ എണ്ണം വർധിക്കുന്നതിനൊത്ത് ഈ വർഷം അമിതഭാരമാണ് ആദായ നികുതി പോർട്ടലിൽ ഉണ്ടായത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) ഏറെ സമയമെടുത്താണ് ബാക്ക് എൻഡ് ശേഷി വർധിപ്പിച്ച് പ്രശ്നം പരിഹരിച്ചത്. സ്രോതസിൽ നിന്ന് ഈടാക്കുന്ന നികുതി (ടി.ഡി.എസ്), ഫോം-16 സർട്ടിഫിക്കറ്റുകൾ എടുക്കാനുള്ള കാലതാമസം, ഐ.ടി പോർട്ടലിന്റെ വേഗതയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഇതിനകം പരിഹരിച്ചിട്ടുണ്ട്. ഇപ്പോൾ പതിവു പോലെ ഫയലിങ് നടക്കുന്നു. 28 ലക്ഷത്തിൽപരം റിട്ടേണുകളാണ് ബുധനാഴ്ചത്തെ കണക്കു പ്രകാരം സമർപ്പിച്ചത്. ഒരു മണിക്കൂറിൽ ഫയൽ ചെയ്യുന്ന റിട്ടേണുകളുടെ കണക്ക് സർവകാല റെക്കോർഡിലാണ്. ഇനിയുള്ള അഞ്ചു ദിവസം ബാക്കിയുള്ളവർക്കു കൂടി റിട്ടേൺ സമർപ്പിക്കാൻ മതിയായ സമയമാണെന്ന് ആദായ നികുതി വകുപ്പ് വിലയിരുത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine