

വിദേശ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഇനി ഫ്രാന്‍സിലേക്ക് പറക്കുക അത്ര എളുപ്പമാകില്ല. കടുത്ത ചട്ടങ്ങൾ നിഷ്കർഷിക്കുന്ന കുടിയേറ്റ ബില്ലിന് ഫ്രഞ്ച് സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കി. ഭവന സഹായം, കുടുംബ അലവന്‍സുകള്‍ തുടങ്ങി രാജ്യത്തിന്റെ സബ്സിഡികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ക്കായി കര്‍ശനമായ നിയന്ത്രണങ്ങളുമായാണ് പുതിയ ബില്‍ എത്തിയിരിക്കുന്നത്.
മാറ്റങ്ങളേറെ
പുതിയ നിയമപ്രകാരം കുടിയേറ്റക്കാര്‍ ഇപ്പോള്‍ ഫ്രാന്‍സില്‍ ദീര്‍ഘകാലം താമസിച്ചതിന് ശേഷം മാത്രമേ സർക്കാരിന്റെ സബ്സിഡി അടക്കമുള്ള ഏതെങ്കിലുംവിധ പിന്തുണയ്ക്ക് യോഗ്യത നേടൂകയുള്ളു. ഇതിന് മാസങ്ങൾ മുതൽ ഏതാനും വർഷങ്ങൾ വരെ എടുത്തേക്കാം. കൂടാതെ കുടുംബാംഗങ്ങളെ ഫ്രാന്‍സിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഈ നിയമനിര്‍മ്മാണം നിരവധി പ്രതിബന്ധങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വീസ ഫീസും ഏര്‍പ്പെടുത്തും.
പുതിയ ബില്‍ മൈഗ്രേഷന്‍ ക്വാട്ടകള്‍ അവതരിപ്പിക്കുകയും കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ഫ്രഞ്ച് പൗരത്വം നേടുന്നതിന് കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. പോലീസിനെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തി ശിക്ഷിക്കപ്പെട്ട ഇരട്ട പൗരത്വമുള്ളവര്‍ക്ക് ഫ്രഞ്ച് പൗരത്വം റദ്ദാക്കേണ്ടിവരുമെന്നും പുതിയ ബില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine