ജിയോയും എയർടെല്ലും 5ജി സേവനങ്ങള്‍ക്ക് 10% അധിക നിരക്ക് ഈടാക്കിയേക്കും

റിലയന്‍സ് ജിയോയും ഭാരതി എയർടെല്ലും പ്രീമിയം ഉപഭോക്താക്കള്‍ക്കുള്ള അണ്‍ലിമിറ്റഡ് 5ജി ഡേറ്റാ പ്ലാനുകള്‍ പിന്‍വലിക്കാനും 4ജിയെ അപേക്ഷിച്ച് 5ജി സേവനങ്ങള്‍ക്ക് കുറഞ്ഞത് 5-10 ശതമാനം അധികം നിരക്ക് ഈടാക്കാനും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഈ വർഷം പകുതിയോടെ ഇരു കമ്പനികളും മൊത്തം മൊബൈല്‍ താരിഫുകള്‍ 20 ശതമാനം ഉയര്‍ത്തിയേക്കുമെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

എയര്‍ടെല്ലിന്റെ 5ജി സേവനങ്ങള്‍ക്ക് മാത്രമായി കൂടുതല്‍ നിരക്ക് ഉടനെ ഈടാക്കിയില്ലെങ്കിലും വരുമാനം മെച്ചപ്പെടുത്തുന്നതിനായി മൊത്തത്തിലുള്ള മൊബൈല്‍ താരിഫുകള്‍ ഉയര്‍ത്താന്‍ എയര്‍ടെല്‍ മടിക്കില്ലെന്ന് 2023 നവംബറില്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഗോപാല്‍ വിറ്റല്‍ പറഞ്ഞിരുന്നു.

നിലവിലുള്ള ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഏകദേശം ഒരു വര്‍ഷമായ ജിയോയും എയർടെല്ലും 4ജി നിരക്കില്‍ 5ജി സേവനങ്ങളും പരിധിയില്ലാത്ത ഡേറ്റ ഓഫറുകളും നല്‍കിവരികയാണ്. ജിയോയ്ക്കും എയര്‍ടെലിനും ഇതിനകം ഏകദേശം 12.5 കോടി 5ജി വരിക്കാരുണ്ട്. രാജ്യത്തെ മൊത്തം 5ജി ഉപയോക്തൃ അടിത്തറ ഈ വർഷം അവസാനത്തോടെ 20 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it