കേരളത്തില്‍ പോകരുത്! സുരക്ഷിതമല്ലാത്ത ടൂറിസം ഇടങ്ങളുടെ 'നോ ലിസ്റ്റില്‍' കേരളവും, പിന്നില്‍ അന്താരാഷ്ട്ര ഏജന്‍സി

കണ്ടിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോഡോറിന്റെ ഗോ ലിസ്റ്റും നോ ലിസ്റ്റും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്
backwaters of kerala with a house boat and kerala gods own country logo
image credit : canva and Kerala tourism
Published on

സന്ദര്‍ശിക്കാന്‍ പാടില്ലാത്ത 15 സ്ഥലങ്ങളുടെ നോ ലിസ്റ്റ് -2025ല്‍ കേരളത്തെയും ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ഏജന്‍സി. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളും പരിസ്ഥിതി മലിനീകരണവും കൂടുന്നുവെന്ന് ആരോപിച്ചാണ് യു.എസിലെ ട്രാവല്‍ ഉപദേശക ഏജന്‍സിയായ ഫോഡോറിന്റെ (Fodor) നീക്കം. ലോകത്തെ 15 ഇടങ്ങളാണ് ഇത്തവണ ഇവരുടെ പട്ടികയില്‍ ഇടം പിടിച്ചത്. ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണുള്ളത്.

എന്താണ് നോ ലിസ്റ്റ്

കണ്ടിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോഡോറിന്റെ ഗോ ലിസ്റ്റും നോ ലിസ്റ്റും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. 85 വര്‍ഷമായി ഇത്തരത്തിലുള്ള പട്ടിക ഫോഡോര്‍ പുറത്തിറക്കാറുണ്ട്. എന്നാല്‍ ബഹിഷ്‌ക്കരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയല്ല ഇതെന്നാണ് ഫോഡോറിന്റെ വിശദീകരണം. പ്രശ്‌നപരിഹാരത്തിന്റെ ആദ്യ ഘട്ടം ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് തിരിച്ചറിയലാണെന്നാണ് ഇവരുടെ പക്ഷം. വിനോദസഞ്ചാരം പ്രകൃതിക്കും ഭൂമിക്കും ഏല്‍പ്പിച്ച മുറിവുകള്‍ ഉണക്കുന്നതിനും മികച്ച രീതിയിലുള്ള ടൂറിസം അനുഭവം സാധ്യമാക്കുന്നതിനുമാണ് ശ്രമമെന്നും ഇവര്‍ പറയുന്നു. അതേസമയം, കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഇവരുടെ ഗോ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് മേഘാലയ ഇടം പിടിച്ചു. തുടരെയുണ്ടായ പ്രകൃതി ദുരന്തങ്ങളും സംസ്ഥാനത്തെ ജലാശയങ്ങള്‍ മലിനമാണെന്ന പ്രചാരണവുമാണ് കേരളത്തിന് തിരിച്ചടിയായത്.

ടൂറിസം തിരിച്ചടിയായോ?

പരിധി വിട്ട വിനോദ സഞ്ചാരം കേരളത്തില്‍ പ്രകൃതി ദുരന്തത്തിന്റെ സാധ്യത വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വാഭാവിക ജലമൊഴുക്കിനെ തടഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന ഇടങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. 2015നും 2022നും ഇടയില്‍ നടന്ന 3,782 മണ്ണിടിച്ചില്‍ ദുരന്തങ്ങളില്‍ 60 ശതമാനവും നടന്നത് കേരളത്തിലാണ്. ഇത് സംസ്ഥാനത്തെ ദുരന്ത സാധ്യത വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നും സംരക്ഷിത വിഭാഗത്തില്‍ പെടുന്നതുമായ വേമ്പനാട് കായലില്‍ മലിനീകരണം വര്‍ധിച്ചതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വേമ്പനാട് കായലിലെ അനധികൃത നിര്‍മാണവും ഹൗസ് ബോട്ട് ടൂറിസവും തിരിച്ചടിയാണ്. ഹൗസ് ബോട്ടുകളില്‍ നിന്നും പുറംതള്ളുന്ന കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ജലജീവികളുടെ നിലനില്‍പ്പിനും മലിനീകരണം വര്‍ധിക്കാനും കാരണമാണ്. ബയോ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കണമെന്ന കര്‍ശന ചട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഡെസ്റ്റിനേഷന്‍ ബിഗിനിംഗ് ടു സഫര്‍ (മോശമാകാന്‍ തുടങ്ങിയ ഇടം) എന്ന വിശേഷണമാണ് കേരളത്തിന് നല്‍കിയിരിക്കുന്നത്. വിനോദസഞ്ചാരത്തെ കണ്ണുമടച്ച് പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ അതിനെ നിയന്ത്രിക്കാനുള്ള ഒന്നും ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള ആശങ്കകള്‍ക്കിടയില്‍ കേരളം നടത്തുന്ന നല്ല ശ്രമങ്ങളെയും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. 2025 മാര്‍ച്ച് 30ഓടെ സംസ്ഥാനത്തെ മാലിന്യ വിമുക്തമാക്കാന്‍ നടപ്പിലാക്കിയ മാലിന്യ മുക്തം നവ കേരളം പദ്ധതിയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇത്തരം പദ്ധതികള്‍ കൊണ്ട് സംസ്ഥാനത്തെ പരിസ്ഥിതിക്കേറ്റ പരിക്കുകള്‍ മാറ്റാന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള ടൂറിസത്തെ ബാധിക്കുമോ

വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ദുരന്തം ആഗോള തലത്തില്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. കേരളം മുഴുവന്‍ സുരക്ഷിതമല്ലെന്ന തരത്തിലായിരുന്നു പ്രചാരണം. ഇതിനെ മറികടക്കാന്‍ സര്‍ക്കാരും ടൂറിസം മേഖലയും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുമ്പോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇത് സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ വഷളാക്കുമോ എന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ജി.ഡി.പിയുടെ 10 ശതമാനം സംഭാവന ചെയ്യുന്ന ടൂറിസം സെക്ടറില്‍ പ്രതിസന്ധി ബാധിച്ചാല്‍ ഇതിനോടകം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിന്റെ നില കൂടുതല്‍ വഷളാകും. എന്നാല്‍, പ്രകൃതിക്ക് കോട്ടം വരാതെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന വാദവും ഉയരുന്നുണ്ട്. അതേസമയം, വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് വിനോദസഞ്ചാര വകുപ്പ്, കേരള ട്രാവല്‍ മാര്‍ട്ട് വൃത്തങ്ങള്‍.

കേരളത്തിന് പുറമെ ഇന്ത്യോനേഷ്യയിലെ ബാലി, യൂറോപ്പിലെ ചില സ്ഥലങ്ങള്‍,തായ്‌ലാന്‍ഡിലെ കോ സമുയ് , എവറസ്റ്റ് പര്‍വതം, ഇറ്റലിയിലെ അഗ്രിഗേന്റോ സിസിലി, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, ജപ്പാനിലെ ക്രോട്ടോയും ടോകിയോയും എന്നീ സ്ഥലങ്ങളാണ് നോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com