₹2,000 കോടി കടമെടുക്കാന്‍ കേരളം! മൂന്ന് മാസത്തെ കടം ₹12,000 കോടിയായി, ഓണത്തിന് മുമ്പ് തീര്‍ന്നാല്‍ എന്തുചെയ്യും?

ഡിസംബര്‍ വരെ കേരളത്തിന് കടമെടുക്കാന്‍ കഴിയുന്നത് 29,529 കോടി രൂപയാണ്
finance minister KN Balagopal , Finance minister Nirmala Sitaraman , kerala government secretariate
image credit : canva , Nirmala SitaRaman , KN Balagopal
Published on

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കേരളം കടമെടുപ്പിന്. റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി ജൂണ്‍ 24ന് 2,000 കോടി രൂപ കൂടി കേരളം കടമെടുക്കും. 27 വര്‍ഷത്തെ കാലാവധിയിലാണ് കടമെടുപ്പെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ ആവശ്യാര്‍ത്ഥമാണ് കടമെടുപ്പെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) സംസ്ഥാനത്തിന്റെ പൊതുകടം 12,000 കോടി രൂപയായി വര്‍ധിക്കും. ഏപ്രിലില്‍ 2,000 കോടിയും മെയ് മാസത്തില്‍ 5,000 കോടിയും ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ 3,000 കോടി രൂപയും കേരളം കടമെടുത്തിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ട് മാസങ്ങളിലും കേരളത്തിന്റെ കടം 5,000 കോടി രൂപയാകും.

ഓണമുണ്ണാന്‍ കാണില്ലേ?

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 4,000 കോടി രൂപ കേരളം കടമെടുത്തിരുന്നു. ഇതടക്കം ഡിസംബര്‍ വരെ കേരളത്തിന് കടമെടുക്കാന്‍ കഴിയുന്നത് 29,529 കോടി രൂപയാണ്. അടുത്ത ആറ് മാസത്തേക്ക് കേരളത്തിന് കടമെടുക്കാന്‍ ബാക്കിയുള്ളത്. 17,529 കോടി രൂപ മാത്രം. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പയില്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഇതില്‍ നിന്ന് 3,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഓണത്തിന് മുമ്പ് കേരളത്തിന് അനുവദിച്ച കടപരിധി അവസാനിക്കുമോയെന്നും ആശങ്കയുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ അനുവദിച്ച തുക സെപ്റ്റംബറിന് മുമ്പ് തന്നെ കേരളം എടുത്ത് തീര്‍ത്തിരുന്നു. തുടര്‍ന്ന് 4,200 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.

ഇക്കുറി 27,200 കോടി

കേരളം അടക്കമുള്ള 9 സംസ്ഥാനങ്ങള്‍ ജൂണ്‍ 24ന് പൊതുവിപണിയില്‍ നിന്നും കടമെടുക്കുന്നത് 27,200 കോടി രൂപയാണെന്നും കണക്കുകള്‍ പറയുന്നു. 8,000 കോടി രൂപ കടമെടുക്കുന്ന മഹാരാഷ്ട്രയാണ് കൂട്ടത്തില്‍ മുന്നില്‍. രാജസ്ഥാന്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ 4,000 കോടി രൂപ വീതവും പശ്ചിമ ബംഗാള്‍ 3,500 കോടി രൂപയും കടമെടുക്കുന്നുണ്ട്. ഗുജറാത്ത് 1,500 കോടി, ഹരിയാന 2,000 കോടി, ജമ്മു കാശ്മീര്‍ 200 കോടി, ഉത്തരാഖണ്ഡ് 2,000 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കടമെടുപ്പ്.

Kerala will borrow ₹3,000 crore through RBI’s e‑Kuber system this June to manage expenses like salaries, pensions, and retirements, pushing its FY 2025–26 debt close to ₹12,000 crore.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com