സ്വര്‍ണത്തെ സര്‍വകാല റെക്കോഡിലേറ്റി ട്രംപ്, പവന്‍ വില ₹68,480, ആഭരണവില മുക്കാല്‍ ലക്ഷത്തിലേക്ക്

ആഗോള വ്യാപാര യുദ്ധമുണ്ടാകുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന്റെ വില വര്‍ധിക്കാനുള്ള പ്രധാന കാരണം
Gold jewelry
Published on

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തത്തുല്യ ചുങ്കം നിലവില്‍ വന്നതിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്നും റെക്കോര്‍ഡ്. ഗ്രാം വില 50 രൂപ വര്‍ധിച്ച് 8,560 രൂപയിലെത്തി. പവന്‍ വില 400 രൂപ വര്‍ധിച്ച് 68,480 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ വിലയാണിത്. ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 68,080 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്.

ട്രംപിന്റെ തത്തുല്യ ചുങ്കം കൂടുതല്‍ വ്യാപാര തര്‍ക്കങ്ങളിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് മാറുകയാണ്. വിപണി പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തീരുവയാണ് ട്രംപ് ചുമത്തിയതെന്നും ഇത് സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇക്കൊല്ലം മാത്രം സ്വര്‍ണ വിലയില്‍ 500 ഡോളറിന്റെ വര്‍ധനയുണ്ടായി. ഡോളര്‍ ഇന്‍ഡെക്‌സും 10 വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടവും അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തിയതും സ്വര്‍ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ ഇറക്കുമതിക്ക് ട്രംപ് തീരുവ ചുമത്താത്തത് വിപണിക്ക് ആശ്വാസമാണെന്നും വിലയിരുത്തലുകളുണ്ട്.

സ്വര്‍ണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 68,480 രൂപയാണ് വിലയെങ്കിലും മനസിനിണങ്ങിയ ഇഷ്ട മോഡലുകള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 74,114 രൂപയെങ്കിലും നല്‍കണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും മാറ്റമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com