

അന്താരാഷ്ട്ര വിപണിയില്‍ റബര്‍ വില കുതിച്ചുയരുമ്പോഴും അനക്കമില്ലാതെ കേരളത്തിലെ വിപണി. ബാങ്കോക്ക് വില ഏറെനാളുകള്‍ക്ക് ശേഷം കിലോഗ്രാമിന് 250 രൂപ കടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര റബര്‍വില വലിയ തോതില്‍ കുതിക്കുകയാണ്. എന്നാല്‍ അതിനനുസരിച്ച് കേരളത്തിലെ വില കയറുന്നില്ല. ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയിലെ ഇടപെടല്‍ കുറച്ചതാണ് ഡിമാന്‍ഡ് കുറയാന്‍ കാരണം.
റബര്‍ ബോര്‍ഡ് നിരക്കനുസരിച്ച് കേരളത്തില്‍ ആര്‍എസ്എസ്4 ഗ്രേഡിന്റെ വില കിലോഗ്രാമിന് 218 രൂപയാണ്. പലയിടത്തും ഇതിലും താഴ്ത്തിയാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്. വില ഇടിയുമെന്ന കാരണം പറഞ്ഞാണ് വ്യാപാരികള്‍ വില കുറയ്ക്കുന്നത്. യുദ്ധംമൂലം കയറ്റുമതി സാധ്യതയിലെ അനിശ്ചിതത്വവും രാജ്യത്ത് വില്പനയില്‍ കുറവുണ്ടായതും ടയര്‍ കമ്പനികളെ സ്റ്റോക്ക് ചെയ്യിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.
വേനല്‍ക്കാലത്ത് കേരളത്തില്‍ റബര്‍ ഉത്പാദനം സാധാരണയായി കുറവാണ്. ഈ സമയത്ത് അന്താരാഷ്ട്ര വില കൂടുതലാണെങ്കില്‍ അതിനനുസരിച്ചുള്ള വര്‍ധന ആഭ്യന്തര വിപണിയിലും സംഭവിക്കാറുണ്ട്. എന്നാല്‍, ഇത്തവണ കിലോഗ്രാമിന് 33 രൂപയ്ക്കടുത്ത് വ്യത്യാസം നിലനില്‍ക്കും. അന്താരാഷ്ട്ര വില വരുംദിവസങ്ങളില്‍ ഉയര്‍ന്നാലും കേരളത്തില്‍ വില കയറാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
മഴക്കാലത്ത് ടാപ്പിംഗ് നടത്താന്‍ ഇത്തവണ കര്‍ഷകര്‍ കൂടുതല്‍ പണംമുടക്കേണ്ടിവരും. യുദ്ധം മൂലം റബര്‍ മഴമറ ഇടാനുള്ള ഷേഡിനും പ്ലാസ്റ്റിക്കിനും പശയ്ക്കും വിലയേറുന്നതാണ് കാരണം. വ്യാപാരികളും വ്യവസായികളും ഷീറ്റ്, ക്രംബ് എന്നിവ പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറിനും വില കൂടി. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ക്രംബ് ഫാക്ടറികളില്‍ പകുതി അടഞ്ഞതോടെ ഒട്ടുപാലിനു വില കുറയുകയും ചെയ്തു.
റബര്‍ വ്യവസായത്തിന് ആവശ്യമായ രാസവസ്തുക്കളുടെയും നൂലുകളുടെയും കമ്പിയുടെയും ഇറക്കുമതി നിലച്ചത് വന്‍കിട, ചെറുകിട ഫാക്ടറികളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായി. ടയര്‍ ഉത്പാദനച്ചെലവിന്റെ 40-45 ശതമാനവും പെട്രോ കെമിക്കല്‍ സാമഗ്രികള്‍ക്കാണ്. ഹോര്‍മുസ് കടലിടുക്കും പനാമ കനാലും ഒഴിവാക്കി അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തീരങ്ങളിലൂടെ സാധനങ്ങള്‍ എത്തിക്കേണ്ടിവരുന്നത് ചെലവും സമയവും കൂടും.
Read DhanamOnline in English
Subscribe to Dhanam Magazine