

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ നിന്ന് ഇൻഫോപാർക്കിലേക്ക് ഫീഡര്‍ സർവീസുകൾ ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). ഇന്‍ഫോപാര്‍ക്കിലും കാക്കാനാടും ജോലി ചെയ്യുന്ന ആയിരകണക്കിന് പേര്‍ക്ക് ഗുണം ചെയ്യുന്നതാണ് നടപടി.
ദേശീയ പാതയിലോ, സംസ്ഥാന പാതയിലോ ഇല്ലാത്ത ഒരേയൊരു മെട്രോ സ്റ്റേഷനാണ് തൃപ്പൂണിത്തുറ. ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്താൻ 700 മീറ്റർ നടക്കേണ്ടിവരുന്ന അവസ്ഥയാണ് ഉളളത്. ഇവിടെ യാത്രക്കാർ ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി പ്രശ്നം നേരിടുന്നു. മെട്രോ, റെയിൽവേ യാത്രക്കാർക്ക് ഇവിടെ നിന്നുളള ഫീഡർ സേവനങ്ങൾ വളരെ ഗുണം ചെയ്യും.
ഫീഡർ സർവീസിന് ലൈസൻസ് നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കെഎംആർഎൽ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ആറ് മാസത്തേക്കാണ് ലൈസന്‍സ് നല്‍കുക. എയർ കണ്ടീഷൻ ചെയ്ത സർവീസുകൾക്ക് ഒരാൾക്ക് 60 രൂപയാണ് നിരക്ക് ഈടാക്കാന്‍ ഉദ്ദേശിക്കുന്നത്. ഞായറാഴ്ചകൾ ഒഴികെ ആഴ്ചയിൽ ആറ് ദിവസവും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ ഓപ്പറേറ്റർ സർവീസുകൾ നടത്തേണ്ടതുണ്ട്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഇത് സൗകര്യപ്രദമായിരിക്കും.
കെഎംആർഎല്ലിന്റെ 15 എസി ഇ-ബസുകളിൽ 13 എണ്ണം ഇതിനകം സര്‍വീസ് നടത്തുന്നുണ്ട്. കടവന്ത്ര-പനമ്പിള്ളി നഗർ സർക്കുലർ റൂട്ടിലും സ്വന്തം ബസുകൾ വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 33 സീറ്റർ ഇലക്ട്രിക് ബസുകൾ ജനുവരി 16 നാണ് കെഎംആർഎൽ ആദ്യമായി അവതരിപ്പിച്ചത്. ആലുവ-എയർപോർട്ട്, കളമശ്ശേരി-മെഡിക്കൽ കോളേജ്, കളമശ്ശേരി-കുസാറ്റ്, കളമശ്ശേരി-ഇൻഫോപാർക്ക്, കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ-ഇൻഫോപാർക്ക്-കളക്ടറേറ്റ്, ഹൈക്കോടതി-എംജി റോഡ് റൂട്ടുകളിലാണ് ഇവ സർവീസ് നടത്തുന്നത്. 5 കിലോമീറ്റർ ദൂരത്തിന് 20 രൂപയാണ് നിരക്ക് ഈടാക്കുന്നത്.
കെഎംആർഎൽ അവതരിപ്പിച്ച 'മെട്രോ കണക്ട്' ഇ-ഫീഡർ ബസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം യാത്രക്കാരാണ് ഈ സേവനം ഉപയോഗപ്പെടുത്തിയത്.
Kochi Metro to launch new feeder service from Tripunithura to Infopark, enhancing last-mile connectivity.
Read DhanamOnline in English
Subscribe to Dhanam Magazine