ചരിത്രമെഴുതുമോ കൊച്ചി? നൂതന ഗതാഗത പദ്ധതി പണിപ്പുരയില്‍, ഇന്ത്യയില്‍ ആദ്യം

കൊല്‍ക്കത്തയില്‍ ട്രാം സേവനം ഉണ്ടായിരുന്നെങ്കിലും, ആധുനിക ലൈറ്റ് ട്രാം സിസ്റ്റം എന്ന നിലയില്‍ ഇത് രാജ്യത്ത് ആദ്യമായിരിക്കും
Chat GPT image
Chat GPT image
Published on

ഇന്ത്യയിലെ ആദ്യ ലൈറ്റ് ട്രാം ഗതാഗത സംവിധാനം അവതരിപ്പിക്കുന്ന നഗരമായി മാറാന്‍ കൊച്ചി ഒരുങ്ങുന്നു. നിലവിലെ മെട്രോയും വാട്ടര്‍ മെട്രോയും ബന്ധിപ്പിച്ചു കൊണ്ട് നഗര ഗതാഗതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഡയറക്ടര്‍ ബോര്‍ഡ് പദ്ധതിയുടെ പ്രാഥമിക പഠന നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സാങ്കേതിക, സാമ്പത്തിക സാധ്യതകളും യാത്രക്കാരുടെ ആവശ്യവും വിലയിരുത്തുന്ന വിശദമായ സാധ്യതാ പഠനം (feasibility study) വൈകാതെ ആരംഭിക്കും.

ആദ്യ ഘട്ടം എംജി റോഡ് മുതല്‍ തേവര വരെ

ആദ്യ ഘട്ടമായി ഏകദേശം 6.2 കിലോമീറ്റര്‍ നീളമുള്ള പാതയാണ് ഉദ്ദേശിക്കുന്നത്. എംജി റോഡ് - ഹൈക്കോടതി - ഷണ്‍മുഖം റോഡ് - തേവര എന്നീ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ റൂട്ടില്‍ ദിവസേന വലിയ ഗതാഗത തിരക്കാണ്. ഇവിടെ ഹെവി മെട്രോ സിസ്റ്റം സ്ഥാപിക്കുന്നത് ചെലവേറിയതും പ്രായോഗികമല്ലാത്തതുമായ സാഹചര്യത്തിലാണ് ലൈറ്റ് ട്രാം പരിഗണിക്കുന്നത്.

മെട്രോയേക്കാള്‍ ചെലവ് കുറവ്

ലൈറ്റ് ട്രാം സംവിധാനത്തിന്റെ പ്രധാന ആകര്‍ഷണം ചെലവ് കുറവാണ്. പരമ്പരാഗത മെട്രോ നിര്‍മാണ ചെലവ് ഏകദേശം 300 കോടി ഓരോ കിലോമീറ്ററിന് വരുമ്പോള്‍, ലൈറ്റ് ട്രാമിന് ഏകദേശം 75 കോടി ഓരോ കിലോമീറ്ററിന് മതിയെന്നാണ് പ്രാഥമിക കണക്കുകള്‍. അതായത് മെട്രോയേക്കാള്‍ ഏകദേശം നാലില്‍ ഒരുഭാഗം ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ആധുനിക സാങ്കേതികവിദ്യ

പദ്ധതിയില്‍ പരിഗണിക്കുന്ന ട്രാം കോച്ചുകള്‍ ഏകദേശം 25 മീറ്റര്‍ നീളമുള്ള മൂന്ന് കോച്ചുകള്‍ ഉള്‍പ്പെടുന്നതായിരിക്കും. ഒരു ട്രാമില്‍ ഏകദേശം 240 യാത്രക്കാരെ വരെ കൊണ്ടുപോകാന്‍ സാധിക്കും. ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങളായിരിക്കും ഉപയോഗിക്കുക. സ്ട്രീറ്റ് ലെവല്‍, എലിവേറ്റഡ് അല്ലെങ്കില്‍ ആവശ്യമെങ്കില്‍ അണ്ടര്‍ഗ്രൗണ്ട് രീതിയില്‍ പോലും പ്രവര്‍ത്തിപ്പിക്കാനാകുന്ന വിധത്തിലുള്ള സൗകര്യങ്ങളാണ് ലൈറ്റ് ട്രാമിന് ഉള്ളത്.

തുടര്‍നടപടികള്‍

ഫീസിബിലിറ്റി പഠനം പൂര്‍ത്തിയാക്കിയ ശേഷം കേരള സര്‍ക്കാരിന്റെ അനുമതിയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയും തേടും. അതിനുശേഷം മാത്രമാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) തയ്യാറാക്കി തുടര്‍ നടപടികളിലേക്ക് കടക്കാനാവുക. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികള്‍ പരിഗണിക്കുമ്പോള്‍, കുറഞ്ഞ ചെലവില്‍ നഗര ഗതാഗതം ശക്തിപ്പെടുത്താനുള്ള മികച്ച പരിഹാരമായാണ് ലൈറ്റ് ട്രാം വിലയിരുത്തപ്പെടുന്നത്.

കൊല്‍ക്കത്തയില്‍ ട്രാം സേവനം ഉണ്ടായിരുന്നെങ്കിലും, ആധുനിക ലൈറ്റ് ട്രാം സിസ്റ്റം എന്ന നിലയില്‍ ഇത് രാജ്യത്ത് ആദ്യമായിരിക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍, നഗര ഗതാഗത രംഗത്ത് കൊച്ചി വീണ്ടും ഒരു പുതുമയുടെ മാതൃക സൃഷ്ടിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com