

ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്രചെയ്യുന്നവര്‍ക്ക് പഴയത് പോലെ വഴിയില്‍ നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പുരോഗമിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ കെടിഡിസിയുടെ ഭക്ഷണം വാഹനങ്ങളില്‍ തന്നെ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു.
ടൂറിസം രംഗത്തെ ഏറ്റവും വിപുലമായ ഹോട്ടല്‍ ശൃംഖലയാണ് കെടിഡിസിയുടേത്. ഇപ്പോഴത്തെ സ്ഥിതിയിൽ കെടിഡിസി ഹോട്ടലുകള്‍ ജനങ്ങളിലേക്ക് തന്നെ ഇറങ്ങിച്ചെല്ലാനാണ് ഒരുങ്ങുന്നത്. കെടിഡിസി ഹോട്ടലുകളിലേക്ക് ചെന്നാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യം ഒരുക്കുന്നതാണ് പുതിയ പദ്ധതി. 'ഇൻ-കാര്‍ ഡൈനിംഗ്' എന്ന പേരില്‍ തുടങ്ങുന്ന ഈ പദ്ധതി കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കും. യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവം കൂടി സമ്മാനിക്കുകയാണ് കെടിഡിസിയുടെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് എഫ് ബി കുറിപ്പിൽ പറയുന്നു.
ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ തയ്യാറാക്കി നല്‍കും. കൂടാതെ ലഘുഭക്ഷണവും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാര്‍ റസ്റ്റോറന്‍റുകളിലാണ് തുടക്കത്തില്‍ പദ്ധതി ആരംഭിക്കുന്നത്.
പ്രതിസന്ധി കാലത്ത് ഹോട്ടല്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine