കൊച്ചിയില്‍ വിദേശ രാജ്യങ്ങളിലേതുപോലുളള ജല ഗതാഗത സൗകര്യങ്ങൾ, മാലിന്യപ്രശ്നത്തിന് പരിഹാരം, ആറ് കനാലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 3,716 കോടിയുടെ പദ്ധതി
കൊച്ചിയിലെ മലിനീകരണം നിയന്ത്രിക്കുന്നതിന് 3716.10 കോടി രൂപയുടെ ബൃഹദ് പദ്ധതി. എറണാകുളത്തെ ആറ് കനാലുകളെ തമ്മിൽ ബന്ധിപ്പിച്ച് ഇൻ്റഗ്രേറ്റഡ് അർബൻ ഡെവലപ്മെന്റ് വാട്ടർ റീജനറേഷൻ ആൻ്റ് സീവേജ് ട്രീറ്റ്മെൻ്റ് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ജലഗതാഗതം കൂടുതലായി ഉപയോഗിക്കാനുള്ള സാധ്യതകളും പദ്ധതി തുറന്നിടുന്നു.
ഇടപ്പള്ളി കനാൽ, തേവര പേരണ്ടൂർ കനാൽ, ചിലവന്നൂർ കനാൽ, തേവര കനാൽ, മാർക്കറ്റ് കനാൽ, കോന്തുരുത്തി നദി എന്നീ 6 കനാലുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കനാലുകളുടെ വീതികൂട്ടുക, ഡ്രഡ്ജിങ് ചെയ്യുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വിദേശ രാജ്യങ്ങളിലേതുപോലെ കരയിലൂടെയുള്ള ഗതാഗത സൗകര്യങ്ങൾക്ക് സമാന്തരമായിത്തന്നെ ജലഗതാഗതം ഉപയോഗിക്കാനുള്ള അവസരം ഇതോടെ സംജാതമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
അഴുക്കുചാൽ ശൃംഖലയ്ക്കും സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾക്കും സാനിറ്റേഷൻ സൗകര്യങ്ങൾക്കും ഖരമാലിന്യം കൈകാര്യം ചെയ്യുന്നതിനും പദ്ധതിയില്‍ പ്രാധാന്യം നല്‍കും. ചിലവന്നൂർ കനാലിനടുത്തുള്ള ടാങ്ക് ബണ്ട് റോഡ് പാലത്തിന്റെ പുനർനിർമാണം നവംബറിൽ പൂർത്തിയാക്കും. ജൂണിൽ മാർക്കറ്റ് കനാൽ സൗന്ദര്യവൽക്കരണം ആരംഭിക്കും.
പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന്റെ ചുമതല നിര്‍വഹിക്കുന്നത് കെഎംആർഎല്ലാണ്. സീവറേജ് ഘടകങ്ങളുടെ നിർവഹണ ഏജൻസിയായി കേരള വാട്ടർ അതോറിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കിഫ്ബി, എൻ.സി.ആർ.ഡി എന്നിവയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
2018 ലാണ് കെഎംആർഎൽ പദ്ധതി ഏറ്റെടുത്തത്. തുടര്‍ന്ന് സ്വീവേജ് മാസ്റ്റർ പ്ലാൻ പദ്ധതിയിൽ സംയോജിപ്പിക്കാൻ തീരുമാനിച്ചതിനെ തുടര്‍ന്ന് എസ്‌റ്റിമേറ്റ് തുക പുതുക്കുകയായിരുന്നു.
A ₹3716 crore integrated water transport and waste management project to link six canals in Kochi aims to revamp urban mobility and sanitation.
Read DhanamOnline in English
Subscribe to Dhanam Magazine