

ലോക്ഡൗണ്‍ ദേശ വ്യാപകമായി അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാന്‍ സാധ്യതയില്ലെന്നും തിങ്കളാഴ്ച മുതല്‍ തീവ്ര ബാധിത മേഖലകളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളിലെടുക്കുന്ന തീരുമാന പ്രകാരമുള്ള ഭാഗിക ലോക്ഡൗണിനാണു കേന്ദ്ര സര്‍ക്കാരില്‍ ധാരണയായിട്ടുള്ളതെന്നും സൂചന. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ സന്ദേശമായ 'മന്‍ കീ ബാത്തി'ലൂടെ ലോക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ലോക്ഡൗണ്‍ 4-ാം ഘട്ടം തീരുന്നതിന്റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ചാണ് ചര്‍ച്ച നടന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം അമിത് ഷാ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായും യോഗം നടത്തിയിരുന്നു. നിലവിലെ ലോക്ഡൗണ്‍ സംവിധാനത്തിന്റെ അവലോകനമാണ് നടന്നത്. പല സംസ്ഥാനങ്ങളും അഞ്ചാം ഘട്ട ലോക്ഡൗണ്‍ ആവശ്യമാണെന്ന നിലപാടാണെടുത്തത്.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് 15 ദിവസത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടാനുള്ള അനുമതിയാണ് ചോദിച്ചത്. റെസ്റ്റോറന്റുകള്‍ 50 ശതമാനം ഇരിപ്പിട സൗകര്യത്തോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ഗോവ ആവശ്യപ്പെട്ടിട്ടുണ്ട്്. അടച്ചിട്ടിരിക്കുന്ന വ്യായാമശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ഗോവ ആവശ്യപ്പെട്ടു.മറ്റു ചില സംസ്ഥാനങ്ങളും ഈ രീതിയിലുള്ള ആവശ്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവലോകനത്തിന്റെ വിവരങ്ങള്‍ അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
രാജ്യത്തെ കൊറോണ തീവ്ര ബാധിത നഗരങ്ങളുടെ പട്ടിക കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പുറത്ത് വിട്ടു. ഇതനുസരിച്ച് മുംബൈ,ചെന്നൈ,ഡല്‍ഹി,അഹമ്മദാബാദ്,താനെ , പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത,ഇന്‍ഡോര്‍,ജയ്പൂര്‍,ജോധ്പൂര്‍,ചെംഗല്‍പെട്ട്,തിരുവള്ളൂര്‍ തുടങ്ങിയ 13 നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധയുള്ളത്. രാജ്യത്തെ കൊറോണ കേസുകളില്‍ 70 ശതമാനവും ഈ 13 നഗരങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine