

ബാങ്കുകളുടെ നിലനില്‍പ്പിന് കുറഞ്ഞ പലിശ വ്യവസ്ഥ ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് പ്രമുഖ ബാങ്കറും ന്യൂ ഡവലപ്‌മെന്റ് ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ.വി കാമത്ത്. കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്ന് ബാങ്കിംഗ് മേഖല പുറത്തുവരുന്നുണ്ടെങ്കിലും വെല്ലുവിളികള്‍ തരണം ചെയ്യാന്‍ പുതിയ ചില നടപടികള്‍ കൂടി ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാങ്കിംഗ് മേഖലയുടെ ആരോഗ്യം മെച്ചപ്പെടണമെങ്കില്‍ രാജ്യത്തിനു വളര്‍ച്ചയുണ്ടാകണമെന്ന് 13 വര്‍ഷം ഐസിഐസിഐ ബാങ്ക് സിഇഒ ആയും നാലു വര്‍ഷത്തോളം ഇന്‍ഫോസിസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുള്ള കാമത്ത് പറഞ്ഞു.ഇതിനകം സ്വീകരിച്ച നടപടികളിലൂടെ കോര്‍പ്പറേറ്റ്, ഗ്രാമീണ തലങ്ങളിലും ചില്ലറ വ്യാപാര മേഖലയിലും വളര്‍ച്ച സംഭവിക്കുന്നുണ്ട്. ആ വളര്‍ച്ചയുടെ ആക്കം നിലനിര്‍ത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു - അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാങ്കുകളെ സംബന്ധിച്ചിടത്തോളം നിഷ്‌ക്രിയ ആസ്തി പരിധി വിടാതിരിക്കാന്‍ കുറഞ്ഞ പലിശനിരക്ക് നിര്‍ണായകമാകും. പലിശനിരക്ക് ഇനിയും കുറച്ചാല്‍ അതും ഗുണകരമാകും. അല്ലാത്ത പക്ഷം സര്‍ക്കാരില്‍ നിന്ന് അധിക മൂല ധന സഹായം ആവശ്യമായി വരും. വായ്പക്കാര്‍ക്ക് മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ കാമത്ത് പ്രശംസിച്ചു. 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' യാഥാര്‍ത്ഥ്യമാകുന്നപക്ഷം ചൈനയ്ക്കപ്പുറത്തേക്ക് നോക്കുന്ന ആഗോള നിര്‍മാണ കമ്പനികള്‍ക്ക് ഇന്ത്യ മികച്ച ഇടം തന്നെയാകും.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ തളര്‍ച്ച പല സാമ്പത്തിക വിദഗ്ധരും റേറ്റിംഗ് ഏജന്‍സികളും പ്രതീക്ഷിക്കുന്നത്ര വലുതായിരിക്കില്ലെന്ന് കാമത്ത് അഭിപ്രായപ്പെട്ടു. കോവിഡ് -19 പ്രതിസന്ധിയെ തുടര്‍ന്നുള്ള തിരിച്ചു വരവ് നേരത്തെ ഭയപ്പെട്ടത്ര കഠിനമാകില്ലെന്ന് തനിക്ക് തോന്നുന്നു. മിക്കവരും വിചാരിച്ചതിലും വേഗത്തിലാണ് സമ്പദ് വ്യവസ്ഥ തിരിച്ചു വരുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6 ശതമാനം വരെ ചുരുങ്ങുമെന്ന് വിവിധ ഏജന്‍സികള്‍ പ്രവചിച്ചതിനു പിന്നാലെയാണ് കാമത്തിന്റെ നിരീക്ഷണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine