

രാജ്യത്ത് എല്‍പിജി സിലിണ്ടര്‍ പ്രതിസന്ധിയില്‍ നേരിയ ആശ്വാസമെന്ന് സൂചന. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ എല്‍പിജി ബുക്കിംഗ് പുനരാരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും കരിഞ്ചന്തയില്‍ വില്പന തടയുന്നതിനായി കര്‍ശന നടപടികളുമായി മുന്നോട്ടു നീങ്ങുന്നുണ്ട്. വരുംദിവസങ്ങളില്‍ ലഭ്യത വര്‍ധിക്കുമെന്നും അനാവശ്യ ഭയത്തിന്റെ ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് രാജ്യത്ത് എല്‍പിജി ലഭ്യതയില്‍ കുറവു വന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മൂസ് കടലിടുക്ക് വഴി ഒന്നിലേറെ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് വന്നിരുന്നു. എല്‍പിജി ലഭ്യത ഉറപ്പുവരുത്തുന്നതിനായി എണ്ണക്കമ്പനികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
കേരളത്തില്‍ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത വര്‍ധിക്കാത്തത് ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ഹോട്ടലുകള്‍ വിറക് അടുപ്പിലേക്ക് മാറിയത് പ്രതിസന്ധി കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിറക് വില്പന വര്‍ധിക്കാനും പ്രതിസന്ധി കാരണമായി.
പാചകവാതക പ്രതിസന്ധിയുടെ മറവില്‍ സംസ്ഥാനത്ത് കരിഞ്ചന്ത വില്‍പ്പന വ്യാപകമാണ്. ഇന്നലെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 64 ഇടങ്ങളിലെ അനധികൃത കച്ചവടം. കോട്ടയം ജില്ലയില്‍ നിന്ന് 57 ഗ്യാസ് സിലിണ്ടറും തിരുവനന്തപുരം ജില്ലയില്‍ നിന്ന് 7 സിലിണ്ടറുകളുമാണ് പിടികൂടിയത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനായി പൊലിസിന്റെ സഹായത്തോടെ പരിശോധന വ്യാപകമാക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. കരിഞ്ചന്ത വില്‍പ്പന കണ്ടെത്തിയാല്‍ കേസെടുക്കാനുമാണ് തീരുമാനം.
അതേസമയം, പശ്ചിമേഷ്യന്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നത് ക്രൂഡ്ഓയില്‍ വിലയെ മുന്നോട്ടു നയിക്കുന്നുണ്ട്. ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലാണ്. ഒരുഘട്ടത്തില്‍ 120 ഡോളര്‍ വരെയെത്തിയെങ്കിലും പിന്നീട് അല്പം താഴ്ന്നു. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങളില്‍ ഇറാന്‍ കൂടുതല്‍ ആക്രമണം നടത്തിയാല്‍ വില വീണ്ടും ഉയര്‍ന്നേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine