കേരളത്തില്‍ എന്നെത്തും മഴ ജൂണ്‍ നാലിനോ ഏഴിനോ; ആശയക്കുഴപ്പം ശക്തം

സംസ്ഥാനത്ത് കാലവര്‍ഷം ഇത്തവണ ജൂണ്‍ നാലിന് എത്തിയേക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Indian Meteorological Department-IMD). വിവിധ അന്താരാഷ്ട്ര കാലാവസ്ഥ ഏജന്‍സികളുടെ നിഗമന പ്രകാരം ഇത്തവണ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.

കഴിഞ്ഞ വര്‍ഷം മെയ് 27 ന് കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു. സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സാധാരണ രീതിയില്‍ ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചത് ഒരുതവണ മാത്രമാണ്.

പിന്നില്‍ രണ്ട് കാരണങ്ങള്‍

ഇത്തവണ കാലവര്‍ഷം വൈകുന്നതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തേത് അറബിക്കടലില്‍ നിലനില്‍ക്കുന്ന ആന്റിസൈക്ലോണ്‍ കേരളതീരത്ത് മണ്‍സൂണ്‍ കാറ്റ് കൃത്യസമയത്ത് എത്താന്‍ അനുവദിക്കില്ല എന്നതാണ്. രണ്ടാമത്തേത് അറബിക്കടലിന് മുകളിലുള്ള ഫാബിയന്‍ ചുഴലിക്കാറ്റ് മണ്‍സൂണ്‍ കാറ്റിനെ തടസ്സപ്പെടുത്തുമെന്നതാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വൈസ് പ്രസിഡന്റ് മഹേഷ് പലാവത്ത് പറഞ്ഞു.

ചെറു മേഘ സ്ഫോടനങ്ങള്‍ പ്രതീക്ഷിക്കാം

മണ്‍സൂണ്‍ വൈകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജൂണ്‍ 7 ന് കാലവര്‍ഷമെത്തുമെന്നാണ് സ്‌കൈമെറ്റ് അറിയച്ചത്. മുന്‍ വര്‍ഷങ്ങളുടെ സാഹചര്യം പരിശോധിച്ചാല്‍ കൂടുതല്‍ കൃത്യത കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന് തന്നെയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ സാഹചര്യം പരിശോധിച്ചാല്‍ ഈ കാലാവര്‍ഷത്തില്‍ ചെറു മേഘ സ്ഫോടനങ്ങളും മറ്റും എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദ്ധ അഭിപ്രായം.

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഉയര്‍ന്ന താപനില സാധാരണയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍സ്യസ് വരെ ഉയരാം. കോട്ടയം , ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 വരെയും കണ്ണൂര്‍, മലപ്പുറം തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി സെല്‍സ്യസ് വരെയും താപനില അനുഭവപ്പെടും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it