

ഇന്ത്യന്‍ കുടുംബ ബിസിനസുകള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മുരുഗപ്പ ഗ്രൂപ്പില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കിടയിലെ തര്‍ക്കം മറനീക്കി പുറത്തേക്ക്. പെണ്‍മക്കള്‍ക്ക്, ആണ്‍മക്കളെ പോലെ തന്നെ കുടുംബ സ്വത്തിലും അധികാരത്തിലും അവകാശമുണ്ടെന്ന നിയമ പിന്‍ബലമുണ്ടായിട്ടു പോലും മുരുഗപ്പ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയില്‍ ബോര്‍ഡ് പ്രാതിനിധ്യം മുന്‍ ചെയര്‍മാന്റെ മകള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ പോലും മടിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു.
വ്യാഴാഴ്ച നടന്ന എജിഎമ്മിലെ തീരുമാനമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ എം വി മുരുഗപ്പന്റെ മകള്‍ 59 കാരിയായ വള്ളി അരുണാചലം ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ അമ്പാടി ഇന്‍വെസ്റ്റ്‌മെന്റ്‌സ് (എഐഎല്‍) ബോര്‍ഡില്‍ അംഗത്വം തേടി കത്തയച്ചിരുന്നു. വള്ളിയുടെ ആവശ്യം കമ്പനിയുടെ എജിഎം വോട്ടിനിട്ട് തള്ളുകയായിരുന്നു.
ധനകാര്യ സേവനം മുതല്‍ അഗ്രോ കമോഡിറ്റി രംഗം വരെ വ്യാപിച്ചുകിടക്കുന്ന ഗ്രൂപ്പിന്റെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് സ്ഥാനം തേടി ആഗസ്തിലാണ് വള്ളി അരുണാചലം കത്തെഴുതിയത്. വള്ളിയുടെ പിതാവ് 2017 സെപ്തംബറില്‍ മരണമടഞ്ഞിരുന്നു. വള്ളിയ്ക്കും സഹോദരിക്കും അമ്മയ്ക്കും കൂടി ഗ്രൂപ്പില്‍ 8.15 ശതമാനം ഓഹരിയാണുള്ളത്.
പിതാവിന്റെ മരണശേഷം അവകാശം വള്ളിയിലേക്ക് വരികയായിരുന്നു. ഒന്നുകില്‍ തനിക്കോ സഹോദരിക്കോ ബോര്‍ഡില്‍ അംഗത്വം നല്‍കുക അല്ലെങ്കില്‍ തന്റെയും കുടുംബാഗങ്ങളുടെയും പേരിലുള്ള ഓഹരികള്‍ ന്യായവില നിശ്ചയിച്ച് എ ഐ എല്‍ വാങ്ങണെ എന്നതാണ് വള്ളിയുടെ ആവശ്യം.
''ഡോക്ടറേറ്റ് ബിരുദമുള്ള ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ 24 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഒട്ടനവധി പേറ്റന്റുകള്‍ സ്വന്തം പേരിലുള്ള ഒരു സ്ത്രിക്ക് എന്തുകൊണ്ട് സ്വന്തം പിതാവിന്റെ മരണം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുശേഷവും പിന്തുടര്‍ച്ചാ അവകാശം ലഭിക്കുന്നില്ലെന്നതാണ് ചോദ്യം,'' വള്ളി അരുണാചലം ചോദിക്കുന്നു. ആവശ്യം അംഗീകരിച്ചുകിട്ടാന്‍ കോടതിയെ സമീപിക്കാനും മടിക്കില്ലെന്ന് അവര്‍ സൂചന നല്‍കുന്നു.
ഗ്രൂപ്പ് പ്രമോര്‍ട്ടര്‍മാര്‍ ബോര്‍ഡില്‍ തനിക്കും സഹോദരിക്കും പ്രാതിനിധ്യം നിഷേധിക്കുകയാണെന്നും ലിംഗഭേദമാണ് ഗ്രൂപ്പ് സാരഥികള്‍ കാണിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. പുരുഷന്മാര്‍ മാത്രമുള്ള എട്ടംഗ ഡയറക്റ്റര്‍ ബോര്‍ഡാണ് എ ഐ എല്ലിന് ഉള്ളത്.
1900ല്‍ രൂപീകൃതമായ മുരുഗപ്പ ഗ്രൂപ്പില്‍ ഒന്‍പത് ലിസ്റ്റഡ് കമ്പനികള്‍ ഉള്‍പ്പടെ രണ്ട ഡസന്‍ കമ്പനികളാണ് ഉള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine