ചൈനയില്‍ വെച്ച് നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റിനെ കാണും; എഷ്യന്‍ ശക്തികളുടെ സംഗമം ഉറ്റുനോക്കി ട്രംപ്

ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയില്‍ എത്തി
Modi-Putin-Trump
Modi-Putin-TrumpCourtesy: whitehouse.gov, en.kremlin.ru, x.com/PMOIndia
Published on

ചൈനയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചര്‍ച്ച നടത്തും. ട്രംപിന്റെ നികുതി പ്രഹരമേറ്റ് നില്‍ക്കുന്ന ഏഷ്യന്‍ ശക്തികളുടെ ചൈനയിലെ സംഗമം അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്. ട്രംപിന്റെ വ്യാപാരയുദ്ധത്തെ നേരിടാന്‍ ഇന്ത്യയും റഷ്യയും ചൈനയും എന്ത് ധാരണയിലെത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഷാംങായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കായാണ് ഏഷ്യന്‍ നേതാക്കള്‍ ചൈനയിലെ തീരനഗരമായ ടിയാന്‍ജിനില്‍ എത്തിയിട്ടുള്ളത്. ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോഡി ചൈനയില്‍ എത്തിയത്.

നേതാക്കളുമായി വേറിട്ട ചര്‍ച്ചകള്‍

നാളെയും മറ്റന്നാളുമായാണ് ഷാംങായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടി നടക്കുന്നത്. 10 അംഗങ്ങളുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക,രാഷ്ട്രീയ,പ്രതിരോധ കാര്യ സംഘടനയില്‍ ഇന്ത്യയും ചൈനയും റഷ്യയും പ്രധാന ശക്തികളാണ്. ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്ര കൂട്ടായ്മയാണിത്.

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ഔദ്യോഗിക കൂട്ടിക്കാഴ്ച നടത്തുന്നുണ്ട്. ഇരുരാജ്യങ്ങള്‍ക്കും അമേരിക്ക കനത്ത നികുതി ചുമത്തിയ സാഹചര്യത്തില്‍, വ്യാപാരമേഖലയില്‍ സ്വീകരിക്കേണ്ട പുതിയ തന്ത്രങ്ങള്‍ ചര്‍ച്ചയാകും. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്നങ്ങളും ചര്‍ച്ചക്കെത്തും.

വ്ളാഡിമര്‍ പുടിനുമായുള്ള മോദിയുടെ ചര്‍ച്ച എപ്പോഴാണെന്ന് വ്യക്തമായിട്ടില്ല. ഉച്ചകോടിക്കിടയില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് പുറത്തു വരുന്ന വിവരം. റഷ്യയില്‍ നിന്ന് ഇന്ത്യ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനെ അമേരിക്ക എതിര്‍ക്കുന്ന സാഹചര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ചാ വിഷയമായേക്കും

ഉച്ചകോടിയെ അമേരിക്കയും ഏറെ പ്രധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ഏഷ്യന്‍ ശക്തികള്‍ ആഗോള വ്യാപാരത്തെ കുറിച്ച് എന്ത് നിലപാടെടുക്കുമെന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നുണ്ട്. ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ ഏഷ്യന്‍ അച്ചുതണ്ട് ശക്തമാകുമോ എന്ന ആശങ്കയാണ് അമേരിക്കക്കുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com