
അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടത്തെ തുടര്‍ന്ന് പുതിയ വിമാന നിയമങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. വിമാനങ്ങള്‍ക്ക് കെട്ടിടങ്ങളും മരങ്ങളും മൂലമുണ്ടാകുന്ന തടസങ്ങൾ നീക്കം ചെയ്യല്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമങ്ങള്‍ പ്രാബല്യത്തിൽ വരും. വിമാനത്താവള പരിസരങ്ങളിലെ ഉയര നിയന്ത്രണങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തിൽ നീക്കം ചെയ്യാന്‍ അധികൃതരെ ചുമതലപ്പെടുത്തന്നവയാണ് പുതിയ നിയമങ്ങള്‍.
ഭാവിയിൽ വിമാന പാതയിലെ തടസങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാനദണ്ഡങ്ങൾ. വിമാനത്താവള പരിസരത്ത് തടസമാകുന്ന കെട്ടിടങ്ങളുടെയോ മരങ്ങളുടെയോ ഉടമകൾ സിവിൽ ഏവിയേഷൻ അധികൃതരിൽ നിന്ന് നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ അവ പൊളിച്ചുമാറ്റുകയോ, ഉയരം കുറയ്ക്കുകയോ ചെയ്യണമെന്ന് പുതിയ നിയമം നിഷ്‌കർഷിക്കുന്നു. വിമാനത്താവളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് നിശ്ചിത ഉയര പരിധി ലംഘിക്കുന്ന ഏതൊരു കെട്ടിടത്തിനെതിരെയും നോട്ടീസ് നൽകാവുന്നതാണ്.
കെട്ടിട ഉടമകൾക്ക് ഉത്തരവുകൾക്കെതിരെ ഉദ്യോഗസ്ഥര്‍ക്ക് അപ്പീൽ നൽകാനുള്ള അവകാശമുണ്ട്. 2024 ലെ ഇന്ത്യൻ വിമാന നിയമം (Bharatiya Vayuyan Adhiniyam) സെക്ഷൻ 22 പ്രകാരം ഉത്തരവുകൾ പാലിക്കുന്നവർക്ക് നഷ്ടപരിഹാരം അവകാശപ്പെടാം.
ജൂൺ 12 നാണ് 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം എ.ഐ-171 അഹമ്മദാബാദിൽ തകർന്നുവീണത്. വിമാനം ഒരു മെഡിക്കൽ കോംപ്ലക്സിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒരാൾ ഒഴികെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു, കൂടാതെ കെട്ടിടത്തിലുണ്ടായിരുന്ന ഏകദേശം 29 പേരും മരണപ്പെട്ടു. മരിച്ച 190 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. 32 വിദേശ പൗരന്മാരുടേതുൾപ്പെടെ 159 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
New aviation rules mandate removal of obstructive buildings and trees near airports after Ahmedabad air crash.
Read DhanamOnline in English
Subscribe to Dhanam Magazine