നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്ക് കുരുക്ക് മുറുകും; പിടിച്ചുപറിക്ക് കേസെടുക്കാന്‍ നിര്‍ദേശം

നോക്കുകൂലി നിവാരണ സംസ്ഥാനമാകാന്‍ കേരളം നടപടിക്രമങ്ങള്‍ കര്‍ശനമാക്കുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഇക്കഴിഞ്ഞ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത നോക്കുകൂലി കേസുകളുടെ പഞ്ചാത്തലത്തില്‍ നോക്കുകൂലി തടയാന്‍ കടുത്ത നടപടികള്‍ വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

നോക്കുകൂലി ആവശ്യപ്പെട്ടതായി തെളിഞ്ഞാല്‍ പിടിച്ച് പറിക്ക് കേസ് എടുക്കണമെന്നാണ് പോലീസ് സ്‌റ്റേഷനുകളിലേക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ട്രേഡ് യൂണിയനുകള്‍ക്കും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. ചുമട്ടു തൊഴിലാളിയുടെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകും. കൂടാതെ കനത്ത പിഴയും ചുമത്തും.
നോക്കുകൂലി തടയാന്‍ നിയമഭേദഗതി വേണമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നിയമഭേദഗതി സംബന്ധിച്ച പുരോഗതി അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 'ചൂഷണം അവസാനിപ്പിക്കുക തന്നെ വേണം.പോലിസ് ഇടപെടല്‍ കര്‍ശനമാക്കണം. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കേസെടുക്കണം. ഇക്കാര്യം സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കണ'മെന്നും ഡിജിപിയോട് കോടതി നിര്‍ദ്ദേശിച്ചു.
നോക്കുകൂലിക്കെതിരെ നേരത്തെയും ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം നടത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.നോക്കു കൂലി തുടച്ചു നീക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.
നോക്ക് കൂലി പ്രശ്‌നമോ തൊഴില്‍ തര്‍ക്കങ്ങളോ ഇല്ലാതെ ഇനി സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍ക്കു സ്വന്തം ചുമട്ടു തൊഴിലാളികളെ നിയോഗിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ അധ്യക്ഷതയില്‍ അന്ന് ചേര്‍ന്ന ഹൈക്കോടതി ഉത്തരവ് നപുറത്തിറക്കിയിരുന്നു.
ഹെഡ്ലോഡ് വര്‍ക്കേഴ്‌സ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കയറ്റിറക്കു ജോലിയില്‍ മുന്‍പരിചയം നിര്‍ബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കയറ്റിറക്കു ജോലി ചെയ്യാന്‍ സ്വന്തം ജീവനക്കാര്‍ക്ക് സന്നദ്ധതയും തൊഴിലുടമയുടെ അനുമതിയും ഉണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കാനാവില്ല. ചരക്കിറക്കിന് സ്ഥാപനത്തിലെ മറ്റ് ജീവനക്കാരെ ഉപയോഗിക്കുവാനും കഴിയും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it