
ചരക്കു കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കേരള തീരത്തിന് സമീപമുള്ള അറബിക്കടലിൽ എണ്ണ ചോർച്ചയുണ്ടായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കാൽസ്യം കാർബൈഡ് പോലുള്ള അപകടകരമായ ചരക്കുകളും 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലുമാണ് ലൈബീരിയ പതാകയുള്ള എംഎസ്‌സി എൽസ 3 എന്ന കപ്പലില്‍ ഉണ്ടായിരുന്നത്. രാസവസ്തുക്കള്‍ കടലില്‍ വ്യാപകമായി കലരാന്‍ ഇടയുളളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുളള പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്രമായ വിലയിരുത്തലിന് ദിവസങ്ങൾ എടുക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. എണ്ണ മലിനീകരണം ലോലമായ സമുദ്രജീവികൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതും മത്സ്യബന്ധന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതുമാണ്. എണ്ണ ചോർച്ച വ്യാപിക്കുകയാണെങ്കിൽ, അത് സമുദ്ര ഉൽപാദനക്ഷമതയെ വളരെയധികം ബാധിച്ചേക്കാം. മത്തി (ചാള) മുതല്‍ ട്യൂണ, സ്രാവുകൾ വരെയുളള പെലാജിക് മത്സ്യങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും നിർണായകമായ കാലഘട്ടമായ മണ്‍സൂണ്‍ സമയത്ത് അപകടം ഉണ്ടായത് വലിയ തിരിച്ചടിയാണ്. ശക്തമായ മത്സ്യബന്ധന സീസൺ പ്രതീക്ഷിച്ചിരുന്ന മത്സ്യബന്ധന വ്യവസായത്തെ ഇത് പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്.
അതേസമയം, കേരളതീരത്ത് നിന്നുളള മത്സ്യങ്ങളുടെ വില്‍പ്പന ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പല പ്രമുഖ കടകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴ്നാട്, കടലൂർ, രാമേശ്വരം, തൂത്തുക്കുടി, പോണ്ടിച്ചേരി തുടങ്ങിയ തീരങ്ങളില്‍ നിന്നുളള മത്സ്യങ്ങളായിരിക്കും പ്രധാനമായും വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. നാടന്‍ പുഴമീനുകളും ഫാമുകളില്‍ വളര്‍ത്തുന്ന മത്സ്യങ്ങളും കൂടുതലായി വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനായി വില്‍പ്പനയ്ക്ക് ലഭ്യമാക്കുന്നവ ഏത് പ്രദേശത്ത് നിന്ന് പിടിച്ചതാണെന്ന് അറിയുന്നതിനായി മത്സ്യങ്ങളുടെ കവറുകളുടെ മുകളില്‍ ലേബല്‍ പതിപ്പിക്കുമെന്ന് എറണാകുളത്തെ പ്രമുഖ മത്സ്യ വില്‍പ്പന കടയായ മാതാ ഫ്രെഷ് അറിയിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യ ഉപഭോഗം നടക്കുന്നത് കേരളത്തിലാണ്. ജനസംഖ്യയുടെ 53 ശതമാനത്തിലധികം പേരും ദിവസവും മത്സ്യം കഴിക്കുന്നവരാണ്. അതേസമയം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പുതിയ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇതിനുപുറമേയാണ് ഇപ്പോള്‍ പുതിയ സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്.
Oil spill temporarily halts fish sales from Kerala coast; Tamil Nadu and freshwater fish dominate markets.
Read DhanamOnline in English
Subscribe to Dhanam Magazine