വിമാനങ്ങള്‍ ഇനി ചുറ്റിപ്പറക്കണം; നഷ്ടമാകുന്നത് കോടികള്‍, ടിക്കറ്റ് നിരക്ക് കൂടുമോ? ഏതൊക്കെ വിമാനത്താവളങ്ങളെ ബാധിക്കും?

വടക്കേന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങളെയാണ് തീരുമാനം കൂടുതല്‍ ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍
Flight airport
Canva
Published on

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാതയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് വ്യോമയാന രംഗത്ത് തിരിച്ചടിയാകുമോയെന്ന് ആശങ്ക. പെഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ശക്തമായ നിലപാടെടുത്തതോടെയാണ് വ്യോമപാത അടക്കാനുള്ള പാക് തീരുമാനം. മേയ് 23 വരെയാണ് നിലവിലെ വിലക്ക്.

ഇതോടെ വടക്കേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യു.എസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് ഇനി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരും. യാത്രാ സമയത്തില്‍ രണ്ട് മണിക്കൂറെങ്കിലും കൂടുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കേരളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളെ തീരുമാനം ബാധിക്കില്ലെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഡല്‍ഹി, അമൃത്‌സര്‍, ജയ്പൂര്‍, ലഖ്‌നൗ, വാരണാസി എന്നീ വിമാനത്താവളങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങളെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചുറ്റിപ്പറക്കണം

ഡല്‍ഹിയില്‍ നിന്നും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങള്‍ പാക് വ്യോമപാതയില്‍ കൂടിയാണ് സാധാരണ പോകുന്നത്. എന്നാല്‍ ഇനി മുതല്‍ ഇവക്ക് 20-30 മിനിറ്റ് വരെ അധികം പറക്കേണ്ടി വരും. അതായത് ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ ഗുജറാത്തിലോ മഹാരാഷ്ട്രയിലോ എത്തിയ ശേഷം വലത്തോട്ട് തിരിഞ്ഞ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് പോകും. യൂറോപ്പിലേക്കും യു.എസിലേക്കുമുള്ള സര്‍വീസുകള്‍ ഷാര്‍ജയിലോ ഒമാനിലോ എത്തിയ ശേഷം ഇറാന് മുകളിലൂടെ യാത്ര തുടരുമെന്നുമാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടിക്കറ്റ് വില കൂടുമോ

രണ്ട് മണിക്കൂറോളം വിമാനം അധികം പറന്നാല്‍ ഇന്ധന ഇനത്തില്‍ മാത്രം കോടികളാണ് വിമാനക്കമ്പനികള്‍ക്ക് ചെലവാകുന്നത്. ഇതിന് പുറമെ ജീവനക്കാര്‍ക്ക് അധിക ശമ്പളവും നല്‍കണം. ജീവനക്കാര്‍ കൂടുതല്‍ നേരം ജോലി ചെയ്യേണ്ടത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്. 2019ല്‍ ബലാക്കോട്ടിലെ തിരിച്ചടിയെ തുടര്‍ന്ന് പാകിസ്ഥാന്‍ നാല് മാസത്തേക്ക് വ്യോമപാത അടച്ചിരുന്നു. അന്ന് പ്രതിമാസം 100 കോടി രൂപ വീതമാണ് എയര്‍ ഇന്ത്യക്ക് മാത്രം അധികം ചെലവാക്കേണ്ടി വന്നത്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മൊത്തത്തില്‍ 700 കോടി രൂപയോളം നഷ്ടമുണ്ടായെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനികളുടെ പ്രവര്‍ത്തന ചെലവ് കൂടിയാല്‍ അത് ടിക്കറ്റ് നിരക്കില്‍ പ്രതിഫലിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. എന്നാല്‍ ടിക്കറ്റ് നിരക്ക് കൂടുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍.

മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ

അതേസമയം, വ്യോമപാത അടച്ചതിന് പിന്നാലെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. വ്യോമപാതയിലുണ്ടായ അപ്രതീക്ഷിത തടസം മൂലം നോര്‍ത്ത് അമേരിക്ക, യു.കെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ചില തടസങ്ങള്‍ നേരിട്ടേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇക്കാര്യത്തില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് എയര്‍ ഇന്ത്യക്ക് പ്രധാനമെന്നും ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള കമ്പനി വ്യക്തമാക്കി. ഇന്‍ഡിഗോ എയര്‍ലൈന്‍സും ചില വിമാനങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Pakistan’s airspace closure forces Indian carriers to reroute west-bound flights, raising fuel costs, flight durations, and operational expenses.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com