രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി; നാലു ദിവസത്തിനിടെ രണ്ടാംതവണ

Petrol Pump
Image : Canva
Published on

ആഗോള വിപണിയില്‍ ക്രൂഡ്ഓയില്‍ വില കുത്തനെ കുതിക്കുന്നതിനിടെ രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസല്‍ ലിറ്ററിന് 83 പൈസയുമാണ് വര്‍ധിപ്പിച്ചത്. നാലു ദിവസം മുമ്പും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു.

വിലവര്‍ധനയോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 109.73 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 98.63 രൂപയാണ്. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഇന്ധനവിതരണം താളംതെറ്റിയിരിക്കുന്നതാണ് വില വര്‍ധിപ്പിക്കുന്നതിലേക്ക് എണ്ണക്കമ്പനികളെ നയിച്ചത്.

അതേസമയം, ഇറാനെതിരായ ആക്രമണം നീട്ടിവച്ചതായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും എണ്ണവിലയില്‍ കാര്യമായ കുറവുണ്ടായേക്കില്ല. ക്രൂഡ് വില കുതിച്ചുയരുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവുകള്‍ കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്നത് ജനജീവിതം ദുസഹമാക്കുമെന്നതിനാല്‍ സംസ്ഥാനത്ത് വില കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം സൂചന നല്കിയിരുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറച്ച് വില പിടിച്ചുനിര്‍ത്താനാകും ശ്രമിക്കുക.

2022ന് ശേഷം രാജ്യത്ത് എണ്ണവില കൂട്ടിയിരുന്നില്ല. 2022 ഏപ്രില്‍ രണ്ട് രൂപ വര്‍ധിപ്പിച്ച ശേഷം ഈ മാസമാണ് എണ്ണവില കൂട്ടിയത്. എണ്ണ ഉപയോഗത്തിന്റെ 90 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇറാന്‍ യുദ്ധത്തിനു ശേഷം അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും അടക്കം എണ്ണവിലയില്‍ വലിയ വര്‍ധനയുണ്ടായിരുന്നു.

Petrol and diesel prices in India have been hiked again amid rising global crude oil prices and supply concerns linked to the Hormuz Strait

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com