വന്നതെല്ലാം സാംപിള്‍! സാമ്പത്തിക മേഖലയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി മോദി സര്‍ക്കാര്‍, അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് 12 ബില്ലുകള്‍

സാമ്പത്തിക വിപണിയിലെ വിവിധ നിയമങ്ങള്‍ ഏകീകരിക്കുന്ന ദി സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് കോഡ് ബില്ലും ഈ സമ്മേളനത്തിലുണ്ടാകും
Nirmala Sitharaman, Modi, Rupee Sack
Image : Narendra Modi and Nirmala Sitharaman/twitter and Canva
Published on

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പരിഷ്‌ക്കരണവും നിക്ഷേപകരുടെ വിശ്വാസം കൂടുതല്‍ ആര്‍ജ്ജിക്കാനും ലക്ഷ്യമിട്ട് പന്ത്രണ്ടോളം ബില്ലുകളാണ് സഭയിലെത്തുക. ഇന്‍ഷുറന്‍സ്, ആണവോര്‍ജ്ജം, സാമ്പത്തിക വിപണി എന്നീ മേഖലകളില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്നിനാണ് സമ്മേളനം തുടങ്ങുന്നത്.

2047ല്‍ ഡെവലപ്പ്ഡ് രാജ്യം

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കുറഞ്ഞത് എട്ട് ശതമാനമെങ്കിലും വളര്‍ച്ച കൈവരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യന്‍ സാമ്പത്തിക രംഗം 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക കണക്കുകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. എന്നാല്‍ യു.എസ് താരിഫ് പോലുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സാമ്പത്തിക വളര്‍ച്ച സ്ഥായിയായി നിലനിറുത്തുന്നത് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക രംഗത്ത് വലിയ പരിഷ്‌ക്കാരങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത്.

അടുത്തിടെ ജി.എസ്.ടി നിരക്കുകളില്‍ കാര്യമായ പൊളിച്ചെഴുത്ത് നടത്തിയ സര്‍ക്കാര്‍ ആദായ നികുതി പരിധിയും വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് പുതിയ തൊഴില്‍ ചട്ടങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ നിലവില്‍ വന്നിരുന്നു. പിന്നാലെയാണ് ഇന്‍ഷുറന്‍സ്, പാപ്പരത്ത, ഓഹരി നിയമങ്ങളിലും കാതലായ മാറ്റത്തിന് ഒരുങ്ങുന്നത്.

ഇന്‍ഷുറന്‍സ് നിയമം

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ചയും വ്യാപനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്‍ഷുറന്‍സ് നിയമം (ഭേഗഗതി) ബില്‍ 2025 അവതരിപ്പിക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ വിദേശ നിക്ഷേപങ്ങള്‍ക്കുള്ള 74 ശതമാനം നിയന്ത്രണം നീക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിദേശ കമ്പനികള്‍ക്കുള്ള പ്രവര്‍ത്തന നിയന്ത്രണത്തിലും കാര്യമായ മാറ്റമുണ്ടാകും. ഇതോടെ കൂടുതല്‍ വിദേശ കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിക്കാനാകും. ഇത്തരം കമ്പനികളുടെ വൈദഗ്ധ്യം പല രംഗത്തും പ്രയോജനപ്പെടുത്താമെന്നും സര്‍ക്കാര്‍ കരുതുന്നു.

പാപ്പരത്ത നടപടികള്‍ എളുപ്പമാകും

രാജ്യത്തെ പാപ്പരത്ത നടപടികള്‍ വേഗത്തിലാക്കാനും വായ്പദാതാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ട് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി കോഡ് (ഭേദഗതി) ബില്‍ 2025 ശീതകാല സമ്മേളനത്തില്‍ പാസാക്കുമെന്നാണ് കരുതുന്നത്. വിവിധ വിഭാഗങ്ങളിലുള്ള വായ്പാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി വ്യത്യസ്ത ചട്ടങ്ങള്‍ ഇതിലൂടെ നിലവില്‍ വരും. കോടതിക്ക് പുറത്തുള്ള സെറ്റില്‍മെന്റുകള്‍ പ്രോത്സാഹിപ്പിക്കാനും വ്യവസ്ഥയുണ്ടാകും. നിയമം നടപ്പിലായാല്‍ ബാങ്കുകള്‍ക്കും മറ്റും വായ്പാ കുടിശിക വേഗത്തില്‍ തിരിച്ചു പിടിക്കാന്‍ സാധിക്കും.

ഓഹരി നിയമങ്ങള്‍ ഒന്നാക്കും

ഇന്ത്യന്‍ സാമ്പത്തിക വിപണിയിലെ അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ദി സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് കോഡ് ബില്‍ 2025 ഈ സമ്മേളനത്തിലുണ്ടാകും. നിലവിലുള്ള ദി സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആക്ട് 1992, ദി ഡെപ്പോസിറ്ററീസ് ആക്ട് 1996, സെക്യുരിറ്റീസ് കോണ്‍ട്രാക്ട്‌സ് (റെഗുലേഷന്‍) ആക്ട് 1956 എന്നിവ ഏകീകരിക്കുന്നതാണ് പുതിയ നിയമം. സാമ്പത്തിക വിപണിയിലെ നടപടിക്രമങ്ങളും ഈസ് ഓഫ് ഡൂയിംഗ് ബിസിനസും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 2021-22 ബജറ്റിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇത്തരം നിയമങ്ങളുടെ ഏകീകരണം പ്രഖ്യാപിച്ചത്.

PM Modi is preparing to introduce key reform bills in Parliament aimed at boosting India’s economic momentum and strengthening the country’s growth framework.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com