

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ (88)കാലം ചെയ്തു. ഏറെക്കാലമായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അല്‍പനേരം മുമ്പാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വത്തിക്കാനിലെ സെന്റ് പീന്റേഴ്‌സ് ചത്വരത്തില്‍ എത്തിയ അദ്ദേഹം വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് 2013ലാണ് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിഷ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന് ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചു. 12 വര്‍ഷത്തെ കാലയളവില്‍ 47 വിദേശ യാത്രകള്‍ നടത്തുകയും 900ത്തിലധികം പേരെ വിശുദ്ധരാക്കി പ്രഖ്യാപിക്കുകയും ചെയ്തു.
കത്തോലിക്കാ സഭക്കുള്ളില്‍ നവീകരണത്തിന്റെ വക്താവായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയപ്പെടുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യത്തെയും യൂറോപ്പിന് പുറത്തുള്ള മൂന്നാമത്തെയും മാര്‍പ്പാപ്പയാണ് ഫ്രാന്‍സിസ്. ജെസ്യൂട്ട് സഭയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയെന്ന പ്രത്യേകതയും ഇദ്ദേഹത്തിന് സ്വന്തമാണ്. ലോകസമാധാനം നിലനിറുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം ഗാസയില്‍ വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine