പാഠം പഠിച്ച് സര്‍ക്കാര്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനം വരെ കുറവ് വരുത്തി

തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ പാഠം പഠിച്ച സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ നടപടികളിലേക്ക്. തദ്ദേശ സ്ഥാപനങ്ങള്‍ പിരിക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് 60 ശതമാനം വരെ കുറയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്.
കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് 60% കുറയ്ക്കും. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്. പുതിയ നിരക്കുകള്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരും.
പെര്‍മിറ്റ് ഫീസിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള പെര്‍മിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞതാണെന്ന വസ്തുത നിലനില്‍ക്കെ തന്നെയാണ് ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുത്തല്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിക്ക് കാരണങ്ങളിലൊന്ന് കെട്ടിട നിര്‍മാണ പെര്‍മിറ്റിലെ ഫീസ് വര്‍ധനയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. തുടര്‍ന്ന് ഫീസ് കുറയ്ക്കാന്‍ പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Next Story

Videos

Share it