റബറിന് വീണ്ടും നല്ലകാലം! ഡിമാന്‍ഡ് കുത്തനെ ഉയരുന്നു; ഉത്പാദനം ഇടിഞ്ഞ് തായ്‌ലന്‍ഡും ഇന്തോനേഷ്യയും

വിയറ്റ്‌നാമിനെ പിന്തള്ളി ഐവറികോസ്റ്റ് മൂന്നാംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതാണ് ഐവറികോസ്റ്റിന്റെ വിഹിതം കൂടാന്‍ കാരണം
റബറിന് വീണ്ടും നല്ലകാലം! ഡിമാന്‍ഡ് കുത്തനെ ഉയരുന്നു; ഉത്പാദനം ഇടിഞ്ഞ് തായ്‌ലന്‍ഡും ഇന്തോനേഷ്യയും
Published on

ഏറെക്കാലത്തിനുശേഷം റബര്‍ വിപണിയില്‍ വീണ്ടും നല്ലകാലം. റബര്‍ ലഭ്യത തീര്‍ത്തും ചുരുങ്ങിയതോടെ വില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വില കിലോഗ്രാമിന് 238 രൂപയ്ക്ക് മുകളിലാണ്. ആഭ്യന്തര വിലയാകട്ടെ 220 രൂപയിലും. ഏറെക്കാലത്തിനു ശേഷമാണ് റബര്‍ വില 220 കടക്കുന്നത്. സംസ്ഥാനത്ത് ടാപ്പിംഗ് ഏറെക്കുറെ നിലച്ച സമയമായതിനാല്‍ വിലവര്‍ധന കര്‍ഷകര്‍ക്ക് കാര്യമായി ഗുണംചെയ്യില്ല.

വാഹന വില്പന വര്‍ധിച്ചതും റബര്‍ ലഭ്യത കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണം. ഗള്‍ഫ് മേഖലയില്‍ രൂക്ഷമായി തുടരുന്ന യുദ്ധം റബറിന്റെ ആവശ്യകത കുറച്ചേക്കുമെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.

ആഗോള തലത്തില്‍ പ്രകൃതിദത്ത റബറിന്റെ ഉത്പാദനം 2.4 ശതമാനം വര്‍ധിച്ച് 15.2 മില്യണ്‍ ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷ. 2025ല്‍ ഉത്പാദന വര്‍ധന വെറും 1.4 ടണ്‍ മാത്രമായിരുന്നുവെന്ന് അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (ANRPC) വ്യക്തമാക്കുന്നു.

ആവശ്യകത വര്‍ധിക്കുമ്പോഴും റബര്‍ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സംഘടന പറയുന്നു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 30-35 ശതമാനം വരെ ഉത്പാദനക്കുറവ് ചില പ്രദേശങ്ങളില്‍ സംഭവിച്ചു.

ഡിമാന്‍ഡ് ഉയരുന്നു

ചൈന, യൂറോപ്പ്, യുഎസ് വിപണികളില്‍ പ്രകൃതിദത്ത റബറിന്റെ ഡിമാന്‍ഡ് 2026ല്‍ വലിയ തോതില്‍ ഉയരുമെന്നാണ് കരുതുന്നത്. വാഹന ലോകത്ത് പോസിറ്റീവ് വളര്‍ച്ച ടയര്‍ വില്പനയിലും പ്രതിഫലിക്കും. ഇതും റബറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. യൂറോപ്പിലേക്കുള്ള ടയര്‍ കയറ്റുമതി വര്‍ധിക്കുന്നതായി ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ആത്മയും (Automotive Tyre Manufacturers Association (ATMA) വ്യക്തമാക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ റബര്‍ ഉത്പാദകര്‍ തായ്‌ലന്‍ഡാണ്. ഉത്പാദനത്തില്‍ വലിയ വര്‍ധനയുണ്ടാക്കാന്‍ ഈ വര്‍ഷം അവര്‍ക്ക് സാധിക്കില്ല. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയില്‍ 2022 മുതല്‍ ഉത്പാദനം താഴേക്കാണ്. റബര്‍ കൃഷിയില്‍ നിന്ന് പാമോയിലിലേക്ക് അവിടുത്തെ കര്‍ഷകര്‍ മാറിക്കൊണ്ടിരിക്കുകയാണ്.

വിയറ്റ്‌നാമിനെ പിന്തള്ളി ഐവറികോസ്റ്റ് മൂന്നാംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതാണ് ഐവറികോസ്റ്റിന്റെ വിഹിതം കൂടാന്‍ കാരണം.

റബര്‍ ലഭ്യത കുറയാനുള്ള കാരണങ്ങള്‍

കാലാവസ്ഥ വ്യതിയാനം: തായ്‌ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ പ്രധാന റബര്‍ ഉത്പാദക രാജ്യങ്ങളില്‍ കാലാവസ്ഥ വ്യതിയാനം റബര്‍ ഉത്പാദനം കുറച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ അതികഠിനമായ ചൂടും കടുത്ത മഴയും റബര്‍ കൃഷിക്ക് ദോഷമാണ്.

രോഗങ്ങള്‍: റബര്‍ ഇലകളെ ബാധിക്കുന്ന രോഗങ്ങള്‍ വര്‍ധിച്ചത് തിരിച്ചടിയായിട്ടുണ്ട്. റബര്‍ ഉത്പാദനം കുത്തനെ ഇടിയാന്‍ ഇത് വഴിയൊരുക്കുന്നു.

റീപ്ലാന്റേഷന്‍ കുറയുന്നു: പ്രായമായ റബര്‍ മരങ്ങള്‍ വെട്ടിമാറ്റുന്ന കര്‍ഷകര്‍ മറ്റ് കാര്‍ഷിക വിളകളാണ് പകരം കൃഷി ചെയ്യുന്നത്. വര്‍ഷങ്ങളായി മെച്ചപ്പെട്ട വില ലഭിക്കാത്തതാണ് കര്‍ഷകരുടെ മനംമാറ്റത്തിന് കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com