സ്വപ്‌ന വിലയെത്തിയെങ്കിലും ടാപ്പിംഗിന് ആളെ കിട്ടാനില്ല, പ്രതീക്ഷ 'വടക്കുകിഴക്കന്‍' തൊഴിലാളികളില്‍; റബര്‍ മേഖലയില്‍ പ്രതിസന്ധി

കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ചില തോട്ടങ്ങളിലാണ് ഇത്തരത്തില്‍ വടക്കുകിഴക്കന്‍ തൊഴിലാളികള്‍ എത്തിയിരിക്കുന്നത്.
സ്വപ്‌ന വിലയെത്തിയെങ്കിലും ടാപ്പിംഗിന് ആളെ കിട്ടാനില്ല, പ്രതീക്ഷ 'വടക്കുകിഴക്കന്‍' തൊഴിലാളികളില്‍; റബര്‍ മേഖലയില്‍ പ്രതിസന്ധി
Published on

ഒരുപാട് കാലങ്ങള്‍ക്കുശേഷം റബര്‍ വില റെക്കോഡ് തൊട്ടിട്ടും നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ കര്‍ഷകര്‍. ടാപ്പിംഗിന് ആളെ കിട്ടാത്തതാണ് ചെറുകിട, ഇടത്തരം തോട്ടമുടമകള്‍ നേരിടുന്ന പ്രതിസന്ധി. വലിയ തോട്ടങ്ങളില്‍ സ്ഥിരം തൊഴിലാളികള്‍ ഉണ്ട്. അതുകൊണ്ട് പ്രതിസന്ധി അവരെ ബാധിക്കുന്നില്ല. എന്നാല്‍ ചെറുകിട തോട്ടങ്ങളില്‍ പലതും ടാപ്പിംഗിന് ആളെ കിട്ടാതെ പ്രശ്‌നത്തിലാണ്.

റബര്‍ വില ഉയരത്തിലേക്ക് പോയതോടെ ടാപ്പിംഗ് തൊഴിലാളികളുടെ ഡിമാന്‍ഡും ഉയര്‍ന്നു. സ്ഥിരമായി ടാപ്പിംഗ് ജോലിക്ക് പോയിരുന്നവര്‍ ഇപ്പോള്‍ വലിയ തോട്ടങ്ങളാണ് ടാപ്പിംഗ് നടത്തുന്നത്. മുമ്പ് കൂലിക്ക് വെട്ടിയിരുന്ന രീതി മാറ്റി വരുമാനം പങ്കിട്ടെടുക്കുന്ന രീതിയാണ് പലരും പിന്തുടരുന്നത്. റബറിന് നല്ല വിലയുള്ളതിനാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്നതാണ് കാരണം.

മുമ്പ് കൂലിക്ക് വെട്ടിയിരുന്നവര്‍ പലരും ഇൗ രീതിയിലേക്ക് മാറിയിട്ടുണ്ട്. ഇതുമൂലം പ്രതിസന്ധിയിലാകുന്നത് സാധാരണ കര്‍ഷകരാണ്. ചെറിയ തോട്ടങ്ങളിലെ ടാപ്പിംഗ് ഏറ്റെടുക്കാന്‍ തൊഴിലാളികള്‍ക്ക് താല്പര്യമില്ല. വരുമാനം പങ്കിട്ടെടുക്കുന്ന രീതിയിലേക്ക് മാറിയാല്‍ ഉടമയ്ക്ക് കാര്യമായൊന്നും കിട്ടാനുമില്ല. ഉടമസ്ഥര്‍ തന്നെ ടാപ്പിംഗ് നടത്തുന്ന ചെറുകിട തോട്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സജീവം.

ഇതരസംസ്ഥാനക്കാര്‍ക്ക് താല്പര്യമില്ല

ഹോട്ടല്‍ മുതല്‍ സലൂണ്‍ മേഖലയില്‍ വരെ ഇതരസംസ്ഥാനക്കാര്‍ കളംപിടിച്ചെങ്കിലും റബര്‍ ടാപ്പിംഗില്‍ ഇവരുടെ സാന്നിധ്യം കുറവാണ്. ടാപ്പിംഗ് പഠിച്ചെടുക്കാന്‍ മാസങ്ങള്‍ പിടിക്കുമെന്നതിനാല്‍ പെട്ടെന്ന് ആരെയും ഏല്പിക്കാനും സാധിക്കില്ല. ചില വന്‍കിട തോട്ടമുടമകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ ഇറക്കിയിട്ടുണ്ട്.

കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ചില തോട്ടങ്ങളിലാണ് ഇത്തരത്തില്‍ വടക്കുകിഴക്കന്‍ തൊഴിലാളികള്‍ എത്തിയിരിക്കുന്നത്. മലയാളി തൊഴിലാളികളെ അപേക്ഷിച്ച് ഇവര്‍ക്ക് വേഗത കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു.

വില ഉയരത്തില്‍

ഈ മാസം ആദ്യം വരെ അന്താരാഷ്ട്ര വില 300 രൂപയ്ക്കടുത്തായിരുന്നു. ഈ സമയം ആഭ്യന്തര വില താഴെയായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി മാറി. ആഭ്യന്തര വിലയാണ് മുന്നില്‍.

ആര്‍എസ്എസ്4ന് കിലോഗ്രാമിന് 275 രൂപയാണ് റബര്‍ ബോര്‍ഡ് വില. അന്താരാഷ്ട്ര വില 272 രൂപയും. ആഭ്യന്തര വിപണിയില്‍ ടയര്‍ കമ്പനികളില്‍ നിന്ന് വലിയ ഡിമാന്‍ഡ് ആണ് പ്രകൃതിദത്ത റബറിനുള്ളത്.

വരുംദിവസങ്ങളില്‍ വില കൂടാനുള്ള സാധ്യത കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. മഴ മാറുന്നതോടെ ഉത്പാദനം കൂടുന്നതും ക്രൂഡ്ഓയില്‍ വില താഴുന്നതും വിലയെ സ്വാധീനിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com