

ഇറാനെ ഒതുക്കാന്‍ ഏതാനും കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടു തുടങ്ങിയ ആക്രമണങ്ങള്‍ പൂര്‍ണ പ്രാദേശിക യുദ്ധത്തിന്റെ രൂപം കൈക്കൊള്ളുന്നു. ഇറാനും ഇസ്രായേലും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം. ഇതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങുകയാണ് ഗള്‍ഫ് മേഖല മുതല്‍ ആഗോള വിപണികള്‍ വരെ.
അമേരിക്കയും ഇസ്രയേലും ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം തുടരുകയാണ്. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രയേലിലേക്കും ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇറാനിലെ രക്ഷാപ്രവര്‍ത്തന ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ പല ജെറ്റ് വിമാനങ്ങള്‍ കുവൈത്തില്‍ തകര്‍ന്നു.
ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് പുതിയ ആക്രമണം തന്നെ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇസ്രയേല്‍ പ്രധാന നഗരങ്ങളില്‍ സൈറണ്‍ മുഴക്കുകയും സ്വന്തം ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയും ചെയ്തു.
ഇറാനുമായി സഖ്യമുള്ള ഹിസ്ബുല്ല ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇസ്രായേല്‍ സേന ലബനനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ വ്യോമാക്രമണം നടത്തി. ലെബനനിലെ സാഹചര്യം വഷളാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാന്റെ നടപടികളില്‍ പ്രതിഷേധിച്ച് സൗദി അറേബ്യ ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി. ഗള്‍ഫ് രാജ്യങ്ങള്‍ സംഘര്‍ഷം വ്യാപിക്കുമോയെന്ന ആശങ്കയിലാണ്. പ്രദേശത്തെ വ്യോമഗതാഗതം സ്തംഭിച്ചു നില്‍ക്കുന്നു.
ലോകത്തിലെ ഏകദേശം 20% എണ്ണയും എല്‍എന്‍ജിയും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് പ്രദേശത്തെ സാഹചര്യം കൂടുതല്‍ വഷളാകുമോയെന്ന ആശങ്ക ശക്തമാണ്. എണ്ണവിലയില്‍ കുത്തനെ വര്‍ധനവുണ്ടായി; സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍ ആവശ്യം ഉയര്‍ന്നു.
ചൈന ഉള്‍പ്പെടെ പല രാജ്യങ്ങളും അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലത്തുള്ള യാഥാര്‍ത്ഥ്യം ഇപ്പോഴും യുദ്ധതീവ്രതയെയാണ് സൂചിപ്പിക്കുന്നത്. സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ പശ്ചിമേഷ്യയെ മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയെയും ശക്തമായി ബാധിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സംഘര്‍ഷത്തിന്റെ പുതിയ വഴിത്തിരിവുകള്‍ക്ക് ലോകം കാത്തിരിക്കുമ്പോള്‍, പശ്ചിമേഷ്യയിലെ ഓരോ സ്‌ഫോടന ശബ്ദവും ആഗോള വിപണികളെ ഇളക്കി മറിക്കുകയാണ്.
പ്രവാസി മലയാളികള്‍ ഒട്ടേറെയുള്ള ഗള്‍ഫിലെ യുദ്ധസമാനമായ സാഹചര്യത്തില്‍ കേരളത്തിലെ വീടകങ്ങളിലും ആധിയുടെ തീ. യു.എസും ഇസ്രായേലും ഒരു വശത്തും ഇറാന്‍ മറുവശത്തുമായുള്ള ഏറ്റുമുട്ടലില്‍ തകര്‍ന്ന സമാധാനം പുനഃസ്ഥാപിക്കാന്‍ ഇനിയെത്ര നാള്‍? ലോകം ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിനു മുന്നില്‍.
പശ്ചിമേഷ്യന്‍ സാഹചര്യങ്ങളില്‍ ഉലഞ്ഞ് ആഗോള വിപണികള്‍. ട്രംപിന്റെ വരവിനു ശേഷം അടിക്കടി ചാഞ്ചാടുന്ന ഓഹരി വിപണില്‍ തിങ്കളാഴ്ച അസാധാരണ തകര്‍ച്ച. സെന്‍സെക്സും നിഫ്റ്റിയും വീണത് രണ്ടു ശതമാനത്തിലേറെ. അടിയേറ്റ് നിരവധി ഓഹരികള്‍. കരുത്തരായ എല്‍ ആന്റ് ടി വീണത് 7 ശതമാനം. ആയുധ പന്തയത്തില്‍ പുതിയ സാധ്യതകള്‍ വരുമെന്ന പ്രതീക്ഷയില്‍ പ്രതിരോധ ഓഹരികള്‍ക്ക് കയറ്റം.
സാധാരണക്കാര്‍ക്ക് അപ്രാപ്യമായി മാറിയിരിക്കുന്ന സ്വര്‍ണം, സുരക്ഷിത ലോഹമെന്ന പെരുമയുമായി പുതിയ കയറ്റത്തില്‍. ഇറാന്‍ വിഷയത്തിനു പിന്നാലെ സ്വര്‍ണത്തിന് ആഗോള വിപണിയില്‍ രണ്ടര ശതമാനം വരെ വില വര്‍ധിച്ച് കോമെക്സ് നിരക്ക് ഔണ്‍സിന് 5,400 ഡോളറില്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വില കയറിയതിനാല്‍ ആഭരണ സ്വര്‍ണത്തിന് കേരളത്തില്‍ പവന് 1,880 രൂപ കുറഞ്ഞ് ഒരു ലക്ഷത്തി 25,040ല്‍.
ഇന്ത്യയുടെ ആവശ്യത്തിന്റെ 70 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ധന മേഖലയും എണ്ണ ലഭ്യതയില്‍ തടസമുണ്ടാകുമോ എന്ന ആശങ്കയില്‍. യുദ്ധം നീണ്ടാല്‍ എണ്ണ വില കൂടാം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയിടിവ് മൂന്നു ശതമാനത്തിലേറെ.
ഇറാന്‍ ഇഫക്ട് രൂപയേയും തളര്‍ത്തി. ഡോളറുമായുള്ള വിനിമയത്തില്‍ 42 പൈസയിലേറെ തകര്‍ന്ന് രൂപ -91.40. ഗള്‍ഫിലെ സുരക്ഷിതമെന്നു കരുതിയ, അതിവേഗം വളരുന്ന, റിയല്‍ എസ്റ്റേറ്റ് മേഖലയേയും കേരളത്തിലേക്കുള്ള പ്രവാസി പണവരവിനെയും ബാധിക്കാമെന്ന് നിരീക്ഷണം. ഡ്രൈഫ്രൂട്സിന്റെ വരവിനും കേരളത്തിന്റെ കയറ്റുമതി വിഭവങ്ങള്‍ക്കും ദോഷം.
Read DhanamOnline in English
Subscribe to Dhanam Magazine