
കാസർഗോഡിലെ തലപ്പാടി മുതൽ തിരുവനന്തപുരത്തെ മുക്കോല വരെയുള്ള 644 കിലോമീറ്റർ ദൈർഘ്യമുള്ള എൻഎച്ച്-66 ആറ് വരിയാക്കൽ ജോലികൾ പുരോഗമിക്കുകയാണ്. ആകെ 22 റീച്ചുകളാണ് പ്രധാനമായും പാതയിലുളളത്. ഇതില്‍ നാലെണ്ണം ഒരു മാസത്തിനുള്ളിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാവുന്ന തരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. ശേഷിക്കുന്ന റീച്ചുകളിൽ നിലവില്‍ 60 ശതമാനത്തിലധികം ജോലികൾ പൂർത്തിയായി.
ദേശീയപാത 66 വീതികൂട്ടൽ ജോലികൾ പൂർത്തിയാകുന്നതോടെ 220 കിലോമീറ്റർ ദൈർഘ്യമുള്ള എറണാകുളം-തിരുവനന്തപുരം പാത രണ്ടര മണിക്കൂർ കൊണ്ട് വാഹനങ്ങള്‍ക്ക് പിന്നിടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെ റോഡ് മാര്‍ഗം എത്തുന്നതിന് അഞ്ച് മുതൽ ആറ് മണിക്കൂർ വരെയാണ് സമയം എടുക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.
തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെയുള്ള മുഴുവൻ പാതയിലും ട്രാഫിക് സിഗ്നലുകളും വലത് വശത്തേക്കുളള തിരിവുകളും പരമാവധി ഒഴിവാക്കും. വാഹന ഗതാഗതം മന്ദഗതിയിലാക്കുന്ന യു-ടേണുകളും പാതയില്‍ അനുവദിക്കില്ല. വാഹനങ്ങൾക്ക് സർവീസ് റോഡിലൂടെ കടന്നുപോയി അണ്ടർപാസുകൾ ഉപയോഗിച്ച് യു-ടേൺ എടുക്കാവുന്ന തരത്തിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.
ആകെയുള്ള 22 റീച്ചുകളിൽ തലപ്പാടി-ചെങ്കള (39 കി.മീ), വെങ്ങളം-രാമനാട്ടുകര (28.4 കി.മീ), രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കി.മീ) എന്നിവയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനം ജോലികളും ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്തിന്റെ വീതി കൂട്ടൽ ജോലികളുടെ 60 ശതമാനം ജോലികളും പൂർത്തിയായി. അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ പാതയുടെ വീതികൂട്ടൽ പ്രവര്‍ത്തികള്‍ പൂർത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
NH-66 widening to reduce Ernakulam–Thiruvananthapuram travel time to 2.5 hours with improved road infrastructure.
Read DhanamOnline in English
Subscribe to Dhanam Magazine