

യുഎസിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന വർദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സോഹോയുടെ സഹസ്ഥാപകന്‍ ശ്രീധർ വെമ്പു. വിദേശത്ത് ബിരുദം നേടുന്നതിനായി വൻതോതിൽ വായ്പ എടുക്കുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും വെമ്പു പറഞ്ഞു. ഇന്ത്യയിൽ ബിരുദം നേടുന്നതിനായി വൻതോതിൽ ലോണ്‍ എടുക്കുന്നതും ബുദ്ധിശൂന്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഐടിയിലെ തൊഴിൽ രംഗം നിലവില്‍ വളരെ മോശമാണ്. പ്രത്യേകിച്ച് ലോണ്‍ എടുത്ത് വിദേശങ്ങളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാർത്ഥികൾക്ക്. വായ്പയുടെ തിരിച്ചടവുകൾ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും വെമ്പു പറഞ്ഞു.
അത്ര അറിയപ്പെടാത്ത ഒരു യുഎസ് കോളേജിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി 12 ശതമാനം പലിശയ്ക്ക് ഏകദേശം 70 ലക്ഷം രൂപ വായ്പയെടുത്ത ഒരു വിദ്യാർത്ഥിയുടെ അനുഭവം വെമ്പു സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ തൊഴിൽ വിപണി വളരെ മോശമായതിനാല്‍ ജോലി ലഭിക്കാത്ത സാഹചര്യമാണ് ഉളളത്. എ.ഐ യുഗത്തിനായി സോഹോ മാറിക്കൊണ്ടിരിക്കുന്നതിനാൽ കൂടുതൽ നിയമനങ്ങൾ കമ്പനി നടത്തുന്നില്ല. അതിനാല്‍ വിദ്യാർത്ഥിയെ സഹായിക്കാൻ തനിക്ക് കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള അസ്വസ്ഥമായ തൊഴിൽ വിപണി സൂചനകൾക്കിടയിലാണ് വെമ്പുവിന്റെ അഭിപ്രായങ്ങൾ. 73,000 പുതിയ തൊഴിലവസരങ്ങൾ മാത്രമാണ് 2025 ജൂലൈയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള പ്രതിമാസ വളർച്ചയാണിത്. മെയ്, ജൂൺ മാസങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായാണ് ഉയർന്നത്.
വിദ്യാർത്ഥികളും രക്ഷിതാക്കളും വിദേശത്തോ ഇന്ത്യയ്ക്കുള്ളിലോ ബിരുദങ്ങൾക്കായി വലിയ വിദ്യാഭ്യാസ വായ്പകൾ എടുക്കുന്നതിന്റെ അപകട സാധ്യതകള്‍ പരിശോധിക്കണമെന്നും വെമ്പു ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ പേരിൽ യുവാക്കള്‍ കടക്കെണിയിലാകാന്‍ ഇടവരരുത്. തൊഴിലുടമകളുടെ ധനസഹായത്തോടെയുള്ള പരിശീലന പരിപാടികൾ കൂടുതലായി അവതരിപ്പിക്കേണ്ടതുണ്ട്. പരമ്പരാഗത കോഴ്സുകള്‍ക്ക് പകരം അതിവേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന വ്യവസായ ആവശ്യകതയ്ക്ക് അനുസരിച്ചുളള ബദൽ യോഗ്യതകള്‍ ഉദ്യോഗാര്‍ത്ഥികള്‍ ആര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
Sridhar Vembu warns against large education loans amid worsening job market in India and abroad.
Read DhanamOnline in English
Subscribe to Dhanam Magazine