₹10,000 കോടിയുടെ ഓഹരികള്‍ കൂടി വില്ക്കാന്‍ സ്വിഗ്ഗി; വിശദാംശങ്ങള്‍ അറിയാം

അടുത്തിടെ ഓണ്‍ലൈന്‍ ടാക്‌സി പ്ലാറ്റ്‌ഫോമായ റാപ്പിഡോയിലെ (Rapido) നിക്ഷേപം സ്വിഗ്ഗി വിറ്റഴിച്ചിരുന്നു
Swiggy delivery
Published on

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി (Swiggy) ഓഹരി വില്പനയിലൂടെ 10,000 കോടി രൂപ കൂടി സമാഹരിക്കാന്‍ ഒരുങ്ങുന്നു. അടുത്തയാഴ്ച നടക്കുന്ന ഓഹരി വില്പനയില്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കാണ് ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരം. സിറ്റിഗ്രൂപ്പ്, ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കോ എന്നീ സ്ഥാപനങ്ങളാണ് ഓഹരി വില്പനയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

നവംബര്‍ ഏഴിന് സ്വിഗ്ഗി ഡയറക്ടര്‍ ബോര്‍ഡ് സമാഹരണത്തിന് അനുമതി നല്കിയിരുന്നു. കമ്പനിയുടെ ക്യാഷ് റിസര്‍വ് വര്‍ധിപ്പിക്കുന്നതിന് പദ്ധതിയുണ്ടെന്ന് നേരത്തെ സ്വിഗ്ഗി സൂചന നല്കിയിരുന്നു.

കൂടുതല്‍ മൂലധന സമാഹരണം

അടുത്തിടെ ഓണ്‍ലൈന്‍ ടാക്‌സി പ്ലാറ്റ്‌ഫോമായ റാപ്പിഡോയിലെ (Rapido) നിക്ഷേപം സ്വിഗ്ഗി വിറ്റഴിച്ചിരുന്നു. 12 ശതമാനം ഓഹരി പങ്കാളിത്തം 2,400 കോടി രൂപയ്ക്കാണ് കമ്പനി വിറ്റൊഴിവാക്കിയത്. ഫുഡ് ഡെലിവറി രംഗത്തേക്ക് കൂടി കടക്കാനുള്ള റാപ്പിഡോയുടെ നീക്കമാണ് ഓഹരികള്‍ വിറ്റൊഴിവാകാന്‍ സ്വിഗ്ഗിയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 11,327 കോടി രൂപയായിരുന്നു അന്ന് സമാഹരിച്ചത്.

കടുത്ത മത്സരം നടക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് അടുത്തെങ്ങും ലാഭത്തിലെത്താന്‍ സ്വിഗ്ഗിക്ക് സാധിച്ചിട്ടില്ല. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം വര്‍ധിച്ചെങ്കിലും അതിനനുസരിച്ച് നഷ്ടവും പെരുകി. രണ്ടാപാദത്തിലെ വരുമാനം 5,561 കോടി രൂപയും നഷ്ടം 1,092 കോടി രൂപയുമായിരുന്നു.

ഓഹരി വില്പന വാര്‍ത്ത പുറത്തുവന്നത് സ്വിഗ്ഗി ഓഹരികളെ മൂന്നു ശതമാനത്തിന് മുകളില്‍ ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ലിസ്റ്റ് ചെയ്ത സ്വിഗ്ഗി 2024 ഡിസംബര്‍ 23ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കായ 617 രൂപയിലെത്തിയിരുന്നു. അഞ്ചുമാസത്തിന് ഇപ്പുറം മെയ് 13ന് ഓഹരിവില 297 രൂപ വരെ താഴുകയും ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com