ടാറ്റ പ്ലേയും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയും ഒന്നിക്കുന്നു, ഡി.ടി.എച്ച് രംഗത്ത് ഒരു കമ്പനി കൂടി ഇല്ലാതാകുന്നു

ടാറ്റ പ്ലേയ്ക്കും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിക്കും കൂടി 3.5 കോടി ഉപയോക്താക്കളാണുള്ളത്
ടാറ്റ പ്ലേയും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയും ഒന്നിക്കുന്നു, ഡി.ടി.എച്ച് രംഗത്ത് ഒരു കമ്പനി കൂടി ഇല്ലാതാകുന്നു
Published on

ഡയറക്ട് ടു ഹോം (ഡി.ടി.എച്ച്) രംഗത്തെ മുന്‍നിരക്കാരായ ടാറ്റയും ഭാരതി എയര്‍ടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേ, എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി കമ്പനികളെ ഒറ്റ കമ്പനിയാക്കി മാറ്റി വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള സാറ്റലൈറ്റ് ടി.വി ചാനലുകള്‍ വിട്ട് ഉപയോക്താക്കള്‍ കൂടുതലായി ഇന്റര്‍നെറ്റ് അധിഷ്ടിത സംവിധാനങ്ങളിലേക്ക് മാറിയത് ഡി.ടി.എച്ച് വരിക്കാരുടെ എണ്ണം കുറയാന്‍ ഇടയാക്കിയിരുന്നു.

പുതിയ സംരംഭത്തില്‍ 52 മുതല്‍ 55 ശതമാനം വരെ ഓഹരിപങ്കാളിത്തം എയര്‍ടെല്ലിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ എയര്‍ടെല്ലിനായിരിക്കും കൂടുതല്‍ മേധാവിത്വം. രണ്ടു കമ്പനികളും തമ്മില്‍ ചേരുമ്പോള്‍ 6,000-7,000 കോടി രൂപയുടെ വിപണിമൂല്യമാണ് കണക്കാക്കുന്നത്.

ടാറ്റ പ്ലേയ്ക്കും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിക്കും കൂടി 3.5 കോടി ഉപയോക്താക്കളാണുള്ളത്. പുതിയ സംയുക്ത കമ്പനി വരുന്നതോടെ ഡി.ടി.എച്ച് രംഗത്ത് കൂടുതല്‍ വിപണി വിഹിതം നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഡി.ടി.എച്ച് വിപണിയില്‍ സംഭവിക്കുന്നതെന്ത്?

ടെക്‌നോളജി വളര്‍ന്നതോടെ പരമ്പരാഗത ടെലിവിഷന്‍ ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഡി.ടി.എച്ച് കണക്ഷനുകള്‍ റീചാര്‍ജ് ചെയ്യാത്തവരുടെ എണ്ണവും കൂടി വരികയാണ്. ഡി.ടി.എച്ച് മേഖലയുടെ ഭാവി അത്ര ശോഭനമല്ലെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ ഇരുകമ്പനികളും തമ്മിലുള്ള ലയനത്തെ പോസിറ്റീവായി കാണുകയാണ് വിപണി.

പേ ടിവി സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 120 മില്യണില്‍ നിന്ന് 84 മില്യണായി അടുത്തിടെ കുറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പ്രസാര്‍ ഭാരതിയുടെ ഡിഡി ഫ്രീ ഡിഷില്‍ പ്രധാനപ്പെട്ട ചാനലുകള്‍ സൗജന്യമായി ലഭ്യമായതും ഡി.ടി.എച്ച് മേഖലയ്ക്ക് തിരിച്ചടിയായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com