തിരുവനന്തപുരത്തും ഓടും 'കൊച്ചി സ്‌റ്റൈല്‍' മെട്രോ; 37 സ്‌റ്റേഷനുകള്‍

ഒടുവിൽ കേരളത്തിന്റെ തലസ്ഥാനനഗരിക്കും മെട്രോ റെയിൽ സ്വന്തമാകുന്നു. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയ്ക്ക് പകരം കൊച്ചി മാതൃകയിലുള്ള മെട്രോ റെയില്‍ സംവിധാനം തന്നെ നിര്‍മിക്കാമെന്ന് കെ.എം.ആര്‍.എല്‍ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) നിര്‍ദേശം. തിരുവനന്തപുരത്ത് നടത്തിയ സമഗ്ര ഗതാഗത പ്ലാനിന്റെ (സി.എം.പി) അടിസ്ഥാനത്തിലാണ് തീരുമാനം. കോഴിക്കോട് ഏത് തരം മെട്രോ വേണമെന്ന് സമഗ്ര ഗതാഗത പഠനത്തിന് ശേഷം തീരുമാനിക്കാമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ ബെഹ്റ പറഞ്ഞു.

37 സ്റ്റേഷനുകള്‍

ടെക്‌നോസിറ്റി മുതല്‍ പള്ളിച്ചല്‍ വഴി നേമം വരെ നീളുന്ന 27.4 കിലോമീറ്റര്‍ പാതയും കഴക്കൂട്ടം മുതല്‍ ഇഞ്ചക്കല്‍ വഴി കിള്ളിപ്പാലം വരെ നീളുന്ന 14.7 കിലോമീറ്റര്‍ പാതയുമാണ് തിരുവനന്തപുരത്ത് നിര്‍മിക്കുക. ഇഞ്ചക്കല്‍-കിള്ളിപ്പലം ഭാഗം ഭൂമിയ്ക്കടിയിലൂടുള്ള പാതയാകാനാണ് സാധ്യത. രണ്ടുപാതയിലും കൂടി 37 സ്റ്റേഷനുകളുണ്ടാകും.

തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള കൊച്ചി മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. ഇതോടെ കൊച്ചി മെട്രോ ശൃംഖല 28.125 കിലോമീറ്ററാകും. രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങള്‍ക്കായി 356.21 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it