

റീറ്റെയ്ൽ നാണയപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തിൽ. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വിലസൂചിക മേയ് മാസത്തിൽ 3.05 ശതമാനം ഉയർന്നു. ഭക്ഷ്യോത്പന്നങ്ങളുടെ, പ്രത്യേകിച്ചും പച്ചക്കറിയുടെ, വില ഉയർന്നതാണ് നാണയപ്പെരുപ്പം കൂടാൻ കാരണം. ഏപ്രിലിലെ പണപ്പെരുപ്പം 2.99 ശതമാനമായിരുന്നു.
രാജ്യത്തെ വ്യവസായികോല്പാദനം ഏപ്രിലിൽ 3.4 ശതമാനം ഉയർന്നു. ഇത് ആറു മാസത്തെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ്. മാനുഫാക്ച്വറിംഗ് മേഖലയിൽ നേരിയ വളർച്ച പ്രകടമായി. മാർച്ചിൽ വ്യവസായികോല്പാദനം 0.1 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ആർബിഐയുടെ പുതിയ ഇൻഫോർമേഷൻ മാനേജ്‍മെന്റ് സംവിധാനം (CIMS) ടിസിഎസ് നടപ്പാക്കും. 310 കോടി രൂപയാണ് പ്രൊജക്ടിന്റെ ചെലവ്. കോടിക്കണക്കിന് ഡേറ്റ ശേഖരിക്കാനും അവ പരിശോധിക്കാനുമുള്ള സംവിധാനമാണ് CIMS. ഐബിഎം ഇന്ത്യ, എൽ & ടി, ഇൻഫോസിസ് എന്നിവരെ പിന്തള്ളിയാണ് ടിസിഎസ് പ്രൊജക്റ്റ് നേടിയത്.
സെൽഫ്-ഡ്രൈവിംഗ് സ്റ്റാർട്ടപ്പായ അറോറയിൽ നിക്ഷേപിക്കാൻ ഹ്യൂണ്ടായും കിയ മോട്ടോഴ്സും. ഡ്രൈവറില്ലാ കാറുകളിൽ ഗവേഷണം വ്യാപിക്കുകയാണ് ഇതിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നത്. ഫിയറ്റുമായി അറോറയ്ക്ക് മുൻപേ പാർട്ണർഷിപ്പ് ഉണ്ട്.
ജൂൺ 28 മുതൽ ജെറ്റ് എയർവേയ്‌സിനെ ഡെയ്‌ലി ട്രേഡിങ്ങിൽ നിന്നൊഴിവാക്കാൻ എൻഎസ്ഇ. വിപണിയിൽ നില നിൽക്കുന്ന അഭ്യൂഹങ്ങൾക്ക് കൃത്യമായി മറുപടി നല്കാൻ കമ്പനി തയ്യാറാകാത്തതിനാലാണ് നടപടി. ഒരു വർഷം കൊണ്ട് കമ്പനിയുടെ ഓഹരിവിലയിൽ 71 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine