കയറ്റുമതിയില്‍ 10 ശതമാനത്തോളം ഇടിവ്; കാരണങ്ങള്‍ ഇവയാണ്

ആഗസ്റ്റിലെ കയറ്റിറക്കുമതി കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. ആഗോള ഡിമാന്റ് കുറഞ്ഞതിനാല്‍ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞ് 3,470 കോടി ഡോളറായി (2.90 ലക്ഷം കോടി രൂപ). അതേസമയം, ഇറക്കുമതി 3.3 ശതമാനം വര്‍ധിച്ച് 6,440 കോടി ഡോളറായി (5.39 ലക്ഷം കോടി രൂപ). ഇതുമൂലം വ്യാപാരക്കമ്മി ഇപ്പോള്‍ 2,965 കോടി ഡോളര്‍ (2.48 ലക്ഷം കോടി രൂപ). വാണിജ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ നല്‍കുന്നത്. കയറ്റുമതി കുറയാന്‍ വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്‌വാള്‍ പറഞ്ഞ കാരണങ്ങള്‍ ഇവയാണ്: ചൈനയിലെ മാന്ദ്യം, പെട്രോളിയം വിലയിടിവ്, യൂറോപ്പിലെ മാന്ദ്യം, ഗതാഗത മേഖലയിലെ വെല്ലുവിളികള്‍.
നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ വരെയുള്ള ആദ്യ മൂന്നു മാസങ്ങളില്‍ കയറ്റുമതിയില്‍ 5.8 ശതമാനത്തിന്റെ വളര്‍ച്ച കണ്ടതാണ്. ആഗോള വാണിജ്യ രംഗം 2024,2025 വര്‍ഷങ്ങളില്‍ സാവധാനം സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് ലോക വ്യാപാര സംഘടനയുടെ ആഗോള വ്യാപാര വീക്ഷണത്തില്‍ പറഞ്ഞത്. 2024ല്‍ 2.6 ശതമാനം വ്യാപാര വളര്‍ച്ച ഉണ്ടാവും. 2025ല്‍ ഇത് 3.3 ശതമാനമാകും. 2023ല്‍ 1.2 ശതമാനം ഇടിഞ്ഞ ശേഷമായിരിക്കും ഇതെന്നും നിരീക്ഷിക്കപ്പെട്ടു. മേഖലാ സംഘര്‍ഷങ്ങള്‍ വ്യാപാരത്തെ ബാധിക്കുമെന്നും ഭക്ഷ്യ, ഊര്‍ജ വിലകള്‍ ഉയരുമെന്നും ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Next Story

Videos

Share it