വില 43 കോടി രൂപ, കൂടുതല്‍ ലളിതം, കുടിയേറ്റക്കാര്‍ക്ക് പൗരത്വം നേടാന്‍ ഗോൾഡ് കാർഡുമായി ട്രംപ്

സമ്പന്നരായ ആളുകൾക്ക് കുടിയേറ്റം എളുപ്പമാക്കുന്നതാണ് കാര്‍ഡ്
trump
Image courtesy: Canva
Published on

സമ്പന്നരായ കുടിയേറ്റക്കാരെ യു.എസിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംരംഭവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പൗരത്വം നേരിട്ട് സ്വന്തമാക്കാന്‍ കുറച്ചു കൂടി ലളിതമായ ട്രംപ് ഗോൾഡ് കാർഡ് എന്ന സംരംഭമാണ് പുതുതായി അവതരിപ്പിച്ചത്. 50 ലക്ഷം ഡോളറാണ് (ഏകദേശം 43.50 കോടി രൂപ) ഈ കാര്‍ഡിന് വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ഉയർന്ന ആസ്തിയുള്ള വ്യക്തികളെ അമേരിക്കയിലേക്ക് ആകർഷിക്കുന്നതിനോടൊപ്പം സർക്കാരിന് മികച്ച വരുമാനം ഉണ്ടാക്കുക കൂടിയാണ് ട്രംപ് ലക്ഷ്യമിടുന്നത്. യു.എസ് ഗ്രീൻ കാർഡിന്റെ പ്രീമിയം പതിപ്പായാണ് ഈ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്.

സമ്പന്നരായ ആളുകൾക്ക് കുടിയേറ്റം എളുപ്പമാക്കുന്നതാണ് കാര്‍ഡ്. അവർ രാജ്യത്ത് ധാരാളം പണം ചെലവഴിക്കുകയും സര്‍ക്കാരിന് ധാരാളം നികുതികൾ നൽകുകയും ധാരാളം ആളുകൾക്ക് ജോലി നൽകുകയും ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടം കണക്കുക്കൂട്ടുന്നത്. രാജ്യത്ത് ധന കമ്മി കുറയ്ക്കാനും ഈ പരിപാടി സഹായിക്കുമെന്നാണ് ട്രംപ് കരുതുന്നത്. ഒരു കോടി ഗോൾഡ് കാർഡുകൾ വരെ വിൽക്കാനുള്ള പദ്ധതിയാണ് ട്രംപിനുളളത്.

രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പ്രോഗ്രാം ആരംഭിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇതിന് യു.എസ് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമില്ല. പരിപാടി എങ്ങനെ നടപ്പാക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ഇ.ബി-5 വീസയേക്കാള്‍ ലളിതം

നിലവിലുള്ള ഇ.ബി-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ വീസ പ്രോഗ്രാമിന് പകരമായിട്ടാണ് ഗോൾഡ് കാർഡ് അവതരിപ്പിക്കുന്നത്. ഇ.ബി-5 സംവിധാനം കാര്യക്ഷമമല്ലാത്തതും കാലഹരണപ്പെട്ടതുമാണെന്നാണ് ട്രംപിന്റെ അഭിപ്രായം. 1.8 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കണം, കുറഞ്ഞത് പത്ത് യുഎസ് തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കണം തുടങ്ങിയവയാണ് ഈ കാര്‍ഡ് ലഭിക്കുന്നതിനുളള വ്യവസ്ഥകള്‍.

ഇ.ബി-5 ൽ നിന്ന് വ്യത്യസ്തമായി ഗോൾഡ് കാർഡ് പ്രോഗ്രാം പ്രധാനമായും യു.എസ് സർക്കാരിന് നേരിട്ടാണ് പണം നല്‍കേണ്ടത്. അതിനാല്‍ തന്നെ ഇ.ബി-5 നെ അപേക്ഷിച്ച് കാര്‍ഡ് ലഭിക്കുന്നതിനുളള പ്രക്രിയകള്‍ കുറച്ചു കൂടി ലളിതമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com